ഇഡ്ഢലി വട..

തമാശ എന്നും ആസ്വദിക്കുവാനുള്ളതാണ് എന്നാണ് പൊതുവെ പറയപ്പെടുന്നത്.എന്നാൽ എപ്പോഴും എങ്ങിനേയും പരിസരവും സന്ദർഭവും നോക്കാതെ തമാശ തട്ടിവിട്ടാലോ.അതിന്റെ തിക്തഫലമാണ് രാമൻനായർക്കു കിട്ടിയത്.

രാമൻനായരും പത്മനാഭപിള്ളയും അടുത്ത സുഹൃത്തുക്കൾ.വൈകുന്നേരങ്ങ ളിൽ വെടി പറയാനും ഞായറാഴ്ച്ചകളിൽ ചീട്ടു കളിക്കുവാനും കൂടുന്ന എട്ടു പത്തുപേരിൽ പ്രധാനികൾ. രണ്ടുപേരുടേയും സുഹൃത്തായ ഒരാൾ മരിച്ചു.സഞ്ചയനത്തിന് സുഹൃത്തുക്കൾ എല്ലാം കണ്ടുമുട്ടി.ഇഢലിയും വടയും കൂട്ടി ബ്രേക്ക്ഫാസ്റ്റുകഴിഞ്ഞ് കൈതോർത്തുന്നതിനിടയിൽ പത്മനാഭപിള്ളയോട് രാമൻ നായരുടെ ചോദ്യം വന്നു.

“പത്മനാഭപിള്ളേ ഇങ്ങിനെയൊക്കെ നടന്നാൽ മതിയോ.ഇനി ഇതുപോലെ പിള്ളയുടെ വക ഇഢലിയും വടയും ഞങ്ങൾക്കെന്നാ തരിക”

ചോദ്യം കേട്ട് ഞെട്ടൽ ഉള്ളിലൊതുക്കി പത്മനാഭപിള്ള ഒന്നു മൂളി. അത്രതന്നെ.കേട്ടു നിന്നവരിൽ മിക്കവർക്കും രാമൻനായരുടെ സ്വാഭാവം അറിയാമെങ്കിലും ആർക്കും അതത്ര രസിച്ചില്ല.

അന്നു രാത്രി പത്മനാഭപിള്ള മരിച്ചു.

അതിനു ശേഷം പല്ലുതേക്കുവാനും, ഭക്ഷണം കഴിക്കുവാനുമല്ലാതെ രാമൻനായർ വായ് തുറന്നിട്ടില്ല.

 

ഒരു അഭിപ്രായം ഇടൂ