സീറ്റ്ബെൽട്ട്

(നർമ്മകഥ)- വിദ്യാനന്ദൻ മറ്റപ്പിള്ളി.

     റിട്ടയർ ചെയ്തശേഷം കാറിൽ വെറുതെ കറങ്ങലാണ് സദാനന്ദന്റെ ഹോബി.ബാംഗളൂരിൽ മകൻ്റെ കാറുമെടുത്ത് ഔട്ടർ റിംഗ് റോഡിൽ കറങ്ങൽ മുതലാണ് പണം കളയുന്ന ഈ ഇടപാട് തുടങ്ങി യത്.നാട്ടിലുള്ലപ്പോൾ ചില ദിവസങ്ങളിൽ ഭാര്യ സുമയേയും കൂട്ടും.ചെറായി ബീച്ച്,മുനമ്പം വൈപ്പിൻ ചിലപ്പോൾ എറണാകുളം എന്നിവിടങ്ങളിൽ കറങ്ങും.ഒരു ദിവസം സദാനന്ദൻ ഒറ്റക്ക് ചെറായി ബീച്ചിൽപ്പോയി മടങ്ങി വരികയായിരുന്നു.വീട്ടിലെത്തിയപ്പോൾ സുമ ഒരു കവറും ഒരു പേപ്പറുമായി സിറ്റൌട്ടിൽ കലിതുള്ളി നിൽക്കുന്നു.

“ആരാണീപ്പെണ്ണ്.ആരാണീ ഫോട്ടോ ഇവിടെക്കൊണ്ടിട്ടുപോയത്.നിങ്ങളുടെ കാറിൽ മുൻസീറ്റിൽ കയറിയിരുന്ന് ഫോട്ടോ എടുത്ത് ഇവിടെ കൊണ്ടിട്ടു പോയതാരാണ്.അവളുമായി നിങ്ങൾക്കെന്താണു ബന്ധം.എനിക്കിപ്പോ അറിയണം.”

മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന പഴയ ഒരു മോഹൻലാൽ സിനിമ യിൽ ജഗതി ശ്രീകുമാറിൻ്റെ കഥാപാത്രത്തിൻ്റെ വാക്കുകളെ അനുസ്മരിപ്പിക്കുമാറുള്ള ഭാര്യയുടെ മട്ടും ഭാവവും വാക്കുകളും കേട്ട് സദാനന്ദൻ ഞെട്ടി.

“താൻ ഒന്നടങ്ങെടോ.എന്താണ് കാര്യമെന്നു പറയ്.അറിഞ്ഞുകൊണ്ട് ഞാൻ ഒരു തെറ്റും ചെയ്യില്ലെന്നു തനിക്കറിയാമല്ലോ.”

“അങ്ങിനെയൊക്കെയായിരുന്നുവെന്നത് എന്നത് എൻ്റെ തോന്നതായിരുന്നു.ദൈവമായിട്ടാണീ ഫോട്ടോ ഇവിടെ ക്കോണ്ടിട്ടിട്ടുപോയത് അല്ലെങ്കിൽ നിങ്ങളുടെ തനിനിറം പുറത്തറിയാതെ പോകുമായിരുന്നല്ലോ”.അവൾ വീണ്ടും കലികയറിയതുപോലെ വിറച്ചുകൊണ്ടു പറഞ്ഞു.

“എവിടെ ഞാനൊന്നു നോക്കട്ടെ.എന്നിട്ടു വാസ്തവം എന്തെന്നു പറയാം”.

സദാനന്ദൻ കെഞ്ചിപ്പറഞ്ഞു.

“ഇല്ല തരുന്നില്ല.ഇതിനൊരു പരിഹാരം ഞാനിന്നുണ്ടാക്കും.എനിക്കും ചോദിക്കാനും പറയാനും ഈ പ്രായത്തിലും ആളുണ്ട്.”

“എടോ താനോന്നടങ്ങ്.ഏതോ ദുഷ്ടൻ നമ്മളെത്തമ്മിൽ തെറ്റിക്കാൻ ഫേക്ക് ഫോട്ടോ ഉണ്ടാക്കി ഇവിടെ ഇട്ടേച്ചു പോയതാവും.അല്ലെങ്കിലും നമ്മൾ തമ്മിലുള്ള സ്നേഹബന്ധത്തിൽ അസൂയയുള്ള അയൽക്കാർ ചിലരുണ്ട്.അവരുടെ പണിയായിരിക്കും.”

ഭാര്യയെ ഒന്നു ബൂസ്റ്റ് ചെയ്യാനും ദ്യേഷ്യം പ്രേമമായി മാറുമെന്നുള്ള അന്ധവിശ്വാസത്തോടും ഒന്നു പൊക്കിക്കൊടുത്തു സദാനന്ദൻ.

“ഇന്നാ.ഇനികണ്ടില്ലെന്നു വേണ്ട”

.അയാൾ ഉദ്ദേശിച്ചപോലെ അവൾ ഒന്നടങ്ങി.

അയാൾ കവറെടുത്തു നോക്കി.മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള അറിയിപ്പ് നോട്ടീസാണ്.അതവളുടെ പേർക്കാണ് ആ ഔദ്യോഗിക കത്ത്.

അയാൾ ആദ്യം ഓർത്തു.മാരുതി ഓൾട്ടോ കാർ അവളുടെ പേരിലാണല്ലോ എടുത്തത്.വല്ല ഓവർ സ്പീഡിനു ചാർജ് ചെയ്തു കാണും.കത്ത് തുറന്നു വായിച്ചു.

കേരള മോട്ടോർവാഹന വകുപ്പിൻ്റെ ഓട്ടേമേറ്റഡ് എൻഫോഴ്സ്മെൻ് സംവിധാനത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ മുഖേന റക്കോർഡ് ചെയ്ത ചിത്രങ്ങളിൽ നിന്നും താങ്കളുടെ വാഹനത്തിൻ്റെ ഡ്രൈവർ താഴെ പറയുന്ന ട്രാഫിക്ക് നിയമ ലംഘനങ്ങൾ ചെയ്തതായി തെളിഞ്ഞിരിക്കുന്നു.ആയതിന് 1988ലെ മോട്ടർ വാഹനനിയമം 2019 ലെ ഭേദഗതി പ്രകാരം ശിക്ഷാർഹമാണ്.

It is  evident from the visuals recorded in the Automated Enforcement system installed by the Kerala Motor Vehicle Department that the Driver of your vehicle has committed the below said traffic violations which is punishable under the Motor  Vehicle Act 1988(Amended in 2019)

Traffic Offence:-

Driver carrying passengers not wearing seat belt (Passenger seat belt)

Sec 194B(1)

Fine Rs.500/-

തെളിവിലേക്കായി കാണിച്ചിരിക്കുന്ന കാറിൻ്റെ മൂന്നു ചിത്രങ്ങളിൽ ഒന്നിൽ ഡ്രൈവറായ സദാനന്ദനും അതേസീറ്റിൽ സീറ്റ് ബെൽട്ട് ഇടാതെ പഴയ സഹപ്രവർത്തകയായ ഷെറിനും.

സദാനന്ദൻ ഓർത്തു.രണ്ട് മൂന്നു മാസം മുൻപ് (നോട്ടീസിൽ തീയതിയും സമയവും പറയുന്നുണ്ട്)താൻ ഒറ്റക്ക് ചെറായിയിൽ നിന്നും പറവൂർക്കു മടങ്ങി വരുമ്പോൾ ഷെറിൻ എസ്.എം.ഹൈസ്കൂളിനു മുന്നിൽ നിൽക്കുന്നു. കാർ നിറുത്തി ചോദിച്ചു.

“ഷെറിൻ എന്താ ഇവിടെ.”

“പള്ളിപ്പുറം ബാങ്കിൽ പരിശോധനക്കു വന്നതാണ്.ജോയിൻ്റ രജിസ്ട്രാർ പറവൂരിൽ നിന്നും വിളിച്ചിരുന്നു.അവിടെ എത്തണമെന്നും പറഞ്ഞ്.അതുകൊണ്ട് ഓഫീസിൽ എത്തണം.”

ഷെറിൻ പറഞ്ഞു  

“അതിനെന്താ കയറിക്കൊള്ളൂ ഞാൻ വീട്ടിലേക്കാണ്.മൂകാമ്പി ജംഗ്ഷനിൽ ഇറങ്ങാം”.

“താങ്ക്യൂ സാർ.”

അവൾ പറഞ്ഞുകൊണ്ട് ഫ്രണ്ടു സീറ്റൽ കയറി ഇരിപ്പായി.അതു തനിക്കത്ര പിടിച്ചില്ല.

“പുറകിൽ ഇരുന്ന് സാറിനെ ഡ്രൈവറാക്കാൻ തോന്നിയില്ല.അതാ ഞാൻ”.അവൾ അർത്ഥോക്തിയിൽ നിറുത്തി.

“ഏയ് കുഴപ്പമില്ല.ആ സീറ്റ് ബെൽട്ടിട്ടോളൂ.”

പിന്നീട് പറവൂരിൽ എത്തും വരെ ഡിപ്പാർട്ടുമെൻ്റിലെ വിശേഷങ്ങൾ പരസ്പരം പങ്കുവെച്ചു.സ്ഥലമെത്തിയപ്പോൾ ഷെറിൻ നന്ദിയും പറഞ്ഞ് ഇറങ്ങിപ്പോയി.

സദാനന്ദൻ ആ ഫോട്ടോകളിലേക്ക് വീണ്ടും വീണ്ടും കണ്ണുകളോടിച്ചു.ഇവൾ സീറ്റ് ബെൽട്ട് ഇട്ടില്ലേ.ഞാൻ അവളോട് പറഞ്ഞതാണല്ലോ.പഴയ മാരുതി ഓൾട്ടോ ആയതിനാൽ ബെൽട്ട് ഇട്ടില്ലെങ്കിലും ഡ്രൈവർ അറിയില്ല.സിഗ്നൽ സൌണ്ട് പുറപ്പെടുവിക്കുകയുമില്ല.

താൻ പെട്ടു എന്നയാൾക്കു മനസ്സിലായി.അയാൾ പറഞ്ഞു.

“എടോ ഇത് ഓഫീസിലെ ഷെറിൻ.താനറിയില്ലേ.ഒരു ദിവസം ചെറായിയിൽ നിന്നും വരുമ്പോൾ ഷെറിൻ എൻ്റെ കാറിനു കൈ കാണിച്ചു.ഞാൻ എന്താണെന്നറിയാൻ കാർ നിറുത്തി.അപ്പോൾ പറവൂർക്കാണെങ്കിൽ ഞാനുമുണ്ടെന്നവൾ പറഞ്ഞു.”

സദാനന്ദൻ പീലാത്തോസിനെപ്പോലെ കൈകഴുകി.

“പിന്നെ. നാട്ടിലുള്ള പെണ്ണുങ്ങളൊക്കെ നിങ്ങളുടെ കാറു കാണുമ്പോഴേക്കും പിടച്ചു കയറുന്നതെന്തിനാ.ഒരു കാലത്തു നിങ്ങളുടെ കാറു വരുന്നതും കാത്തു നിൽക്കും കാക്കനാട്ടു പോകുവാൻ ഒരുത്തി.തൃശ്ശൂരിൽ അമ്പിളിയുടെ വീട്ടിൽ പോയി വരുമ്പോൾ ഇരിങ്ങാലക്കുടയിൽ പള്ളിയിൽ പോകുന്ന മദ്ധ്യവയസ്കരായ പെണ്ണുങ്ങളൊയെക്കെ കാറിൽ വലിച്ചു കയറ്റും.നാട്ടിലൊക്കെ എത്രയോപേർക്കു കാറുകളുണ്ട്.അതിലൊന്നും അന്യ പെണ്ണുങ്ങൾ കയറുന്നില്ലല്ലോ.വേണ്ട ഇനി ഈ കാറു വീട്ടിൽ കിടക്കട്ടെ.താക്കോൽ ഞാനെടുത്തു പെട്ടിയിൽ വെച്ചു പൂട്ടാൻ പോകുകയാ.ഇനി ബസ്സിൽ പോയാൽ മതി.”

സുമയുടെ ദ്യേഷ്യം ഇരട്ടിച്ചു.

ദൈവമേ ഇതുപോലൊരു ഗതികേട് ആർക്കും വരുത്തല്ലേ.ഈ എ.ഐ.ക്യാമറയെന്ന കുന്ത്രാണ്ടം കണ്ടുപിടിച്ചവനെ തൻ്റെ കയ്യിൽ കിട്ടിയാൽ പച്ചമടൽ വെട്ടി അടിക്കണം.വെറുതെയല്ല പ്രതിപക്ഷനേതാവും പത്രപ്രവർത്തകരുമൊക്കെ നിരന്തരം ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അവരുടെ ഭാര്യമാരും സുമയുടെ കാറ്റിഗറിയിലുള്ളവരായിരിക്കും.

ആദ്യമായി കാറുവാങ്ങാൻ നല്ല സമയം നോക്കാൻ ജ്യോത്സ്യൻ്റെ അടുത്തു പോയപ്പോൾ ജാതകവും കൊണ്ടുപോയതാണ് മണ്ടത്തരാമായത്.ഒരു കാരണവശാലും തൻ്റെപേരിൽ വാഹനം വാങ്ങരുതെന്നും  അവളുടെ ജാതകമാണ് വാഹനം വാങ്ങാൻ ഉത്തമമെന്നും പറഞ്ഞ ജ്യോത്സ്യനെയും നെറുകിൻ തലനോക്കി അടിക്കാനുള്ള മാനസികാവസ്ഥയിലായി സദാനന്ദൻ.

              -ശുഭം-അവിഗ്നവസ്തു.-

കുറിപ്പ്: ഈ കഥ വിനോദത്തിനു മാത്രം എഴുതിയത്.ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരെയെങ്കിലും ഇതിലെ കഥാപാത്രങ്ങൾ അനുസ്മരിപ്പിക്കുന്നുണ്ടെങ്കിൽ അതു യാദൃച്ഛികം മാത്രമാണ്.

ഒരു അഭിപ്രായം ഇടൂ