-വിദ്യ മറ്റപ്പിള്ളി –
അച്ഛൻറെ ആണ്ടുബലിയിട്ട് തറവാടായ എൻറെ വീട്ടിൽ ദേവി പൂജക്കുള്ള കളങ്ങൾ ഒരുക്കുന്ന ജോലി തുടങ്ങിയിരുന്നു. ശാന്തിക്കാരായി രണ്ടുപേരും സഹായികൾ രണ്ടുപേരും. മുറ്റം, പന്തൽ ഇട്ട് ചുറ്റും മറച്ച ഒരു പർണാശ്രമം പോലെ ഇരുന്നിരുന്നു.
ശാന്തിക്കാരൻ തന്ന ലിസ്റ്റിന് രണ്ടടി നീളമുണ്ടായിരുന്നു. ചാണകം മുതൽ കസ്തൂരി വരെയുള്ള എല്ലാമുണ്ടതിൽ. അതെല്ലാം സംഘടിപ്പിച്ചു കൊടുക്കുന്ന ചുമതല എന്റേതായിരുന്നു. അഞ്ചു നിലവിളക്കിന്റെ പ്രകാശം കൊണ്ട് പർണാശ്രമം മുഴുവനും ഒരു ക്ഷേത്രത്തിൻറെ ദിവ്യത്വം അനുഭവപ്പെട്ടു. ഇഷ്ടിക കൊണ്ട് ചതുരാകൃതിയിൽ അഗ്നികുണ്ഡം തയ്യാറാക്കപ്പെട്ടിട്ടുണ്ട് . ശാന്തിക്കാർക്ക് ഇരിക്കാൻ രണ്ട് പലക സംഘടിപ്പിക്കാൻ പഴയ തറവാട്ട് വീട് ആയതിനാൽ ദൂരെയെങ്ങും പോകേണ്ടതായി വന്നില്ല .
വൈകിട്ട് 7 മണി ആയതോടെ അന്തരീക്ഷം ഭക്തി സാന്ദ്രതയിൽ മുങ്ങി. എന്നെ കൂടാതെ എന്റെ അമ്മ , ജ്യേഷ്ഠൻ,ജ്യേഷ്ടത്തി, രണ്ടു സഹോദരിമാർ, മൂത്ത സഹോദരിയുടെ മകൾ, അച്ഛൻറെ സഹോദരിമാർ,സഹോദരങ്ങളുടെ മക്കൾ, പേരക്കുട്ടികൾ വലിയൊരു ജനാവലി വീട്ടിലുണ്ടായിരുന്നു.അവരുടെയെല്ലാം മുഖങ്ങളിൽ എന്തോ ഉത്സവപ്രതിനിധി തെളിഞ്ഞു കാണാമായിരുന്നു .
അഗ്നികുണ്ഡത്തിൽ ചിരട്ടയും വിറകും ചെറിയ കഷണങ്ങളാക്കി സഹായികൾ മുറയ്ക്ക് ഇട്ടുകൊടുത്തുകൊണ്ടിരുന്നു. പർണാശ്രമത്തിൽ ഇടയ്ക്ക് പുക നിറയുമ്പോൾ പുതിയ വിറക് കഷണങ്ങളും ഇട്ടുകൊടുത്ത് നെയ്യൊഴിച്ച് തീ ആളിപ്പടരാൻ കീഴശാന്തിമാർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു
രാത്രി എട്ടു മണിയായപ്പോൾ ഒരു സഞ്ചിയുമായി ജ്യോത്സ്യൻ കടന്നുവന്നു. അദ്ദേഹത്തിന് ഇരിക്കാനും തൽസമയം കവടി നിരത്തി ഫലം പറയാനും മേൽശാന്തിക്കരികിൽ തന്നെ ഒരു ഇരിപ്പടം ഒരുക്കിയിരുന്നതിൽ അദ്ദേഹം ഉപവിഷ്ടനായി. കവടിയും ഗ്രഹനില പലകയും മുന്നിൽ നിരത്തിവെച്ച് സഗൗരവം പൂജക്രിയകളിൽ ശ്രദ്ധിച്ചിരുന്നു
രക്തബന്ധമുള്ളവരെയെല്ലാം പൂജാകർമ്മത്തിൽ പങ്കാളികളാകാൻ മേൽശാന്തി ക്ഷണിച്ചിരുത്തി. മന്ത്രങ്ങൾ ഉരുവിടുകയും അവരെക്കൊണ്ട് അത് ഏറ്റുചൊല്ലിക്കുകയും ചെയ്തുകൊണ്ടിരുന്നു. രണ്ടു മേൽശാന്തിമാരും ചേർന്ന് പൂജാദി കർമ്മങ്ങൾ അതിൻറെ പാരമ്യത്തിൽ എത്തിച്ചു. കുടുംബത്തെയും കുടുംബാംഗങ്ങളെയും ബാധിച്ചിട്ടുള്ള ദുരാത്മാക്കളെ ആവാഹിച്ച് നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള രൂപതകിടുകളിലേക്ക് കയറ്റുക എന്നുള്ള കർമ്മമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
ഏതാണ്ട് നാലോളം ദുരാത്മാക്കൾ നിലവിൽ ബാധിച്ചിട്ടുള്ളതായി ജോത്സ്യൻ പ്രഖ്യാപിച്ചു. ഓരോരുത്തരെയായി മേൽശാന്തി ആവാഹിച്ചു തുടങ്ങി. ചെറുപ്പത്തിൽ വസൂരി വന്നു മരിച്ചുപോയ ഒരു സഹോദരിയുടെ ആത്മാവ് അവിടെയെല്ലാം നടക്കുന്നതായി ജോത്സ്യൻ അറിയിച്ചു. ഈ സമയം അടുത്തിരുന്ന എൻറെ അമ്മയോട് ഞാൻ ചോദിച്ചു
“അങ്ങനെ ഒരു സഹോദരി ഉണ്ടായിരുന്നോ എനിക്ക്.
” ശരിയാണ്” അമ്മ പറഞ്ഞു.”
വനിത എന്നായിരുന്നു അവളുടെ പേര്. ഒന്നര വയസ്സുള്ളപ്പോൾ മരിച്ചു.”
പിന്നീട് മേൽശാന്തിയും സഹായിയും ചേർന്ന് ഒന്നിച്ച് ആവാഹിച്ച് മരിച്ച സഹോദരിയുടെ ആത്മാവിനെ നിഷ്പ്രയാസം രൂപതകടിലേക്ക് കയറ്റി. ജോൽസ്യൻ ആത്മാവ് കയറിയെന്ന് കവടിവാരി വച്ച് ഉറപ്പാക്കി.
അടുത്തയാൾ വല്യച്ഛന്റെ മൂത്തമകൻ വാസു എന്നയാളുടെ ദുരാത്മാവായിരുന്നു. അതും മേൽശാന്തി വളരെ വൈദഗ്ധ്യത്തോടെ പുറകിലൂടെ ചെന്ന് പിടിച്ച് കൈക്കലാക്കി രൂപതകിടിലാക്കുകയും ചെയ്തു.
ജ്യോത്സ്യൻ കവടി നോക്കി കയറി എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അടുത്ത ആൾ അച്ഛൻറെ അമ്മ ചക്കിയായിരുന്നു. പണ്ടേ പറഞ്ഞു കേട്ടിട്ടുള്ള ഒരാളായിരുന്നു പഞ്ചപാവ മായിരുന്നു ജീവിച്ചിരുന്നപ്പോൾ. മേൽശാന്തി കൈപൊക്കിയതേ യുള്ളൂ, അമ്മുമ്മ ഓടിച്ചെന്ന് രൂപക്കൂടിൽ കയറി ഇരിപ്പായി.
അടുത്തതും അവസാനത്തേതുമായ ദുരാത്മാവ് അച്ഛൻറെ അച്ഛൻ അതായത് ഞങ്ങളുടെ അച്ചാച്ചൻ അച്യുതൻ എന്നയാളുടെ ആത്മാവാണ്.
ഞാൻ അമ്മയോട് ചോദിച്ചു
“അമ്മേ ഈ ആത്മാവിനെ പലവട്ടം നടന്ന പൂജകളിൽ ഇതുപോലെതന്നെ പിടിച്ചു രൂപ തകടിയിൽ ആക്കി ദേവീ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളിൽ കുടിയിരുത്തുകയോ, ഒഴുക്കുള്ള വെള്ളത്തിൽ ഒഴുക്കി കളയുകയോ ചെയ്തിട്ടുള്ളതാണല്ലോ”
“എൻറെ അമ്മായിയച്ഛൻ അല്ലേ എവിടെ കൊണ്ടിട്ടാലും അവിടനിന്ന് എഴുന്നേറ്റുപോരും”
അമ്മ പറഞ്ഞു.
“അയ്യോ” ഞാൻ ഒന്ന് നടുങ്ങി.
അപ്പോഴേക്കും മണിമുഴങ്ങി മേൽശാന്തിമാർ രണ്ടുപേരും മത്സരബുദ്ധിയോടെ മണിമുഴക്കിക്കൊണ്ട് അച്യുതൻ അച്ചാച്ചന്റെ പിടികൂടാൻ ഉളള ഭഗീരധ പ്രയത്നം നടത്തിക്കൊണ്ടിരുന്നു. 15 പ്രാവശ്യം പലവഴിക്കും നോക്കിയിട്ട് ജ്യോത്സ്യൻ ആത്മാവ് രൂപത്തിലേക്ക് ആവാഹിക്കപ്പെട്ടില്ലെന്ന് പറഞ്ഞുകൊണ്ടിരുന്നു
ജോത്സ്യൻ പല സംശയങ്ങളും ശാന്തിമാരുമായി ചർച്ച ചെയ്തു അവസാനം മേൽശാന്തി പറഞ്ഞു “എൻറെ ഗുരുനാഥൻ തന്ന അവസാന കൈ പ്രയോഗിക്കാം”
അദ്ദേഹം ഏകദേശം 15 മിനിറ്റോളം പലകയിൽ നിന്ന് എഴുന്നേറ്റ് ഗുരുവിനെ ധ്യാനിച്ച് ചലന മറ്റുനിന്നു. പിന്നീട് അദ്ദേഹത്തിൻറെ അമാനുഷമായ ഒരു പ്രകടനമായിരുന്നു 100 പ്രാവശ്യം ആത്മാവിനെ കൈകളിലാക്കുന്നതായി കൈകൊണ്ട് ചുറ്റും കൈ വീശിക്കൊണ്ട് ക്രിയകൾ കാണിച്ചു.
“ഇനിയൊന്ന് കൂടി നോക്കൂ”
മേൽശാന്തി ജ്യോത്സ്യനോടു പറഞ്ഞു. അടിമുടി വിയർപ്പിൽ കുളിച്ചു നിൽക്കുകയായിരുന്നു മേൽശാന്തി അപ്പോൾ.
ജ്യോത്സ്യൻ കവടി നിരത്തി കവടികൾ കൃത്യമായി നിരന്നു. അദ്ദേഹത്തിൻറെ മുഖം പ്രസന്നമായി.
“ആ ആത്മാവ് പോന്നു” അദ്ദേഹത്തിൻറെയും മേൽശാന്തിയുടെയും സന്തോഷം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.
അന്നേരം ഞാൻ അമ്മയോട് ചോദിച്ചു
“ഈ അച്ചാച്ചൻ ഇത്ര
ഭീകരനായിരുന്നോ?”
“ആയിരുന്നുവെന്നോ എന്തെല്ലാം വിക്രിയകൾ കഴിഞ്ഞ് ലോകം വിട്ടയാൾ ആയിരുന്നുവെന്നോ എൻറെ അമ്മായിഅച്ചൻ. സാധാരണ അമ്മായി അമ്മമാരെ കൊണ്ടാണ് വീട്ടിൽ വിവാഹം കഴിച്ചു കൊണ്ടുവരുന്ന മരുമക്കൾക്ക് ശല്യം ആവുന്നത്. ഇത് മറിച്ചായിരുന്നു. അതേസമയം അമ്മ ഒരു പാവമായിരുന്നു.”
“മരുമക്കളെ അദ്ദേഹത്തിന് ശത്രുക്കളായിരുന്നു. അവർക്ക് നല്ല ഭക്ഷണം നൽകിയിരുന്നില്ല. മാർക്കറ്റിൽ കിട്ടുന്ന ഏതു മേൽത്തരം പഴവർങ്ങളും ഭക്ഷണസാധനങ്ങളും അദ്ദേഹം ഒറ്റക്ക് തിന്നുമായിരുന്നു. അവയുടെ തൊലിയും കുരുക്കളും ഒക്കെ ആരും കാണാതെ എവിടെയെങ്കിലും നശിപ്പിക്കും.
ഒരിക്കൽ എന്റെ ബോഡീസ് ഉണക്കാനിട്ടത് കാണാതായി.
ഞാൻ അത് അന്വേഷിക്കാത്ത സ്ഥലമില്ല അത് മനസ്സിലാക്കി അദ്ദേഹം പറഞ്ഞു
“ഓടി. വഞ്ചി പ്പുരയിലാടി” പരിഹസിച്ചതായിരുന്നു എന്നെ.
മറ്റു മരുമക്കളും നാത്തൂന്മാരും അദ്ദേഹത്തോട് എതിരിടാൻ എന്നെയാണ് സമീപിച്ചിരുന്നത്
.ഒരിക്കൽ ഞാൻ പറഞ്ഞു “
ഈ കുടുംബത്തിൽ ചെലവുകൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു അതിനു കാരണം അമ്മായി അച്ഛനാണ്
“.ഇത് അദ്ദേഹം കേട്ടു.
ദേഷ്യം സഹിക്കവയ്യാതെ ഒരു കത്തിയെടുത്ത് എൻറെ കഴുത്തിൽ കുത്തി. കുതറി ഓടിയ ഞാൻ ഒരു വിധം രക്ഷപ്പെട്ടു. മറ്റൊരു കത്തി ഞാൻ കയ്യിലെടുത്തു ഞാൻ പറഞ്ഞു
“ഇനി എന്നെ തൊട്ടാൽ തന്റെ തല ഞാൻ അറക്കും.”
പിന്നീട് മരണം വരെ എൻറെ അടുത്തുപോലും വരില്ലായിരുന്നു അദ്ദേഹം.
ഞങ്ങളുടെയൊക്കെ ഭർത്താക്കന്മാർക്ക് പോലും അദ്ദേഹത്തെ ഭയമായിരുന്നു
മാസങ്ങളോളം അദ്ദേഹം മരണക്കിടക്കയിൽ കിടന്നു. മറ്റാരും അദ്ദേഹത്തിന് ഭക്ഷണം നൽകാൻ ധൈര്യം കാണിച്ചില്ല. ഞാനാണ് മൂന്നുനേരവും ഭക്ഷണം കൊടുത്തിരുന്നത് . ഇടക്ക് ഞാൻ ആ കണ്ണുകളിലേക്ക് നോക്കും. കണ്ണിൽ നിന്നും കണ്ണീർ പൊടിയുന്നത് ഞാൻ കണ്ടിട്ടുണ്ട്.
അവസാന ദിവസങ്ങളിൽ വായുവലിച്ചു കിടന്നു. ഒരു ഫർലോങ്ങ് വരെയുള്ള വീടുകളിൽ വായു വലിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. അത്ര ശക്തനായിരുന്നു അദ്ദേഹം.
ഒരു ദിവസം ആ ശബ്ദം കേൾക്കാതെ ആയി ഞാൻ കൈപിടിച്ചു നോക്കി. ആ ശരീരം തണുത്തിരുന്നു. ഞാൻ വായിൽ വെള്ളം ഒഴിച്ചു നൽകി. കൺപീലികൾ അടച്ചുവെച്ചു “
അമ്മ കഥ അവസാനിപ്പിച്ചു.
ഞാൻ അമ്മയോട് ചോദിച്ചു
“അമ്മേ ആ ലോഹത്തകിട് നാളെ കൊണ്ടുപോയി ഒഴുക്കു വെള്ളത്തിൽ ഞാനല്ലേ ഒഴുക്കേണ്ടത്? എൻറെ കൂടെ പോരുമോ അച്ചാച്ചന്റെ ആത്മാവ് ?”
“പറയാൻ പറ്റില്ല”
അമ്മ പറഞ്ഞു
കാലങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു എൻറെ അമ്മ മരിച്ചു. എനിക്ക് ഭാര്യയും മക്കളും പേരക്കുട്ടികളുമായി.
ചില രാത്രികളിൽ ഇന്നും സ്വപ്നത്തിൽ അച്ചാച്ചനെ കാണും. കയ്യിൽ ഒരു കത്തിയുമായി.
അന്നു പിന്നെ ഉറക്കം ഉണ്ടാവില്ല.
END.
