വിഭാഗം: Uncategorized

പല്ലി


“ഇതാ വന്നു മോളു”
വൈകിയിട്ട് ഒരു കുളി പതിവാണ് അച്ഛൻ കളത്തിൽ നിന്നും വന്നു കുളിക്കുന്നത് കണ്ടു വളർന്ന ശീലമാണ്  വയസ്സ് 70 കഴിഞ്ഞെങ്കിലും രണ്ടുനേരം കുളി പതിവാണ് . വൈകിട്ട് ചൂടുവെള്ളത്തിലും രാവിലെ പച്ചവെള്ളത്തിലും.

. “അച്ഛാ ചൂട് വെള്ളം അനത്തിയിട്ടുണ്ട്. ചെറിയ ചൂടേ ഉള്ളൂ സമയം കളയാതെ കുളിച്ചോളൂ . വെള്ളം ആറിപ്പോകും” സിമ്പിൾ അടുത്തുവന്നു പറഞ്ഞു


സിബിൾ അനാഥ കുട്ടിയാണ്.തന്റെ ദത്ത് പുത്രിയാണ്. ഔദ്യോഗിക ജീവിതത്തിൽ എന്നോ അനാഥാലയത്തിന്റെ ഒരു എക്സ്റ്റൻഷൻ വർക്ക് സൂപ്പർ വിഷനായി പോയപ്പോൾ കണ്ടതാണ് അന്ന് പത്തു പതിനൊന്നു വയസ്സേ ഉള്ളൂ അവൾക്ക്. കണ്ടപ്പോൾ എവിടെയോ വച്ച് കണ്ടതുപോലെ ഒരു ഓർമ്മ. ഓർത്തു നോക്കി. തന്നെ കണ്ടപ്പോൾ അവളും ചിരിച്ചു കന്യാസ്ത്രീ മഠത്തിന്റെ കീഴിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നുണ്ട് എന്ന് പിന്നീട് സിസ്റ്ററും ആയുള്ള സംസാരത്തിൽ നിന്നും മനസ്സിലായി.അവളുടെ ചിരി എന്റെ രതിയുടെ ചിരിയല്ലേ അത്. തന്നെ.

അങ്ങനെയാണ് തന്റെ കൂടെ നിൽക്കാൻ അനുവദിക്കാമോ കുട്ടിയെ എന്ന് സിസ്റ്ററോട് അന്വേഷിച്ചത് . സിസ്റ്റർ പല നിയമപ്രശ്നങ്ങളും പറഞ്ഞ് തന്നെ ഒഴിവാക്കാൻ ശ്രമിച്ചു. മേൽത്തട്ടിൽ നിന്നുള്ള സമ്മർദ്ദമേറിയപ്പോൾ സിസ്റ്ററിന് അനുവദിക്കാതെ നിവൃത്തിയില്ല എന്നായി. തന്റെ ഹെൽത്ത് സർട്ടിഫിക്കറ്റ് അടക്കം പത്തുനൂറ് പേപ്പറിൽ ഒപ്പിട്ടു കൊടുത്തു.

തന്റെ കയ്യും പിടിച്ച് കാറിൽ കയറിയിരിക്കുമ്പോൾ, സിസ്റ്റർമാരുമായി യാത്ര പറയുമ്പോൾ, സിബലിന്റെ മുഖം സന്തോഷം കൊണ്ട് തുടുത്തുവരുന്നത് കാണാമായിരുന്നു.

നാട്ടിൽ വന്ന് താൻ പഠിച്ച സ്കൂളിൽ തന്നെ അവളെ ചേർത്തു. കൂടാതെ നൃത്തം പഠിക്കാനും ചേർത്തു. നൃത്തം പഠിപ്പിക്കാൻ ടീച്ചർ  വീട്ടിൽ വരും. വളർന്നു വലുതായപ്പോഴും  ഇന്നും തുടരുന്നുണ്ട് . അത് മറ്റു കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ആണെന്ന് മാത്രം.
ആദ്യം മകൾക്ക് കൂട്ടിനായി ഒരു ആയയെ പകൽ നിർത്തിയിരുന്നു ഷിബിലിന് 20 വയസ്സു കഴിഞ്ഞതോടെ താൻ റിട്ടയർ ചെയ്തല്ലോ. അതോടെ അവരെ പറഞ്ഞു വിട്ടു.

തൻറെ സമ്പാദ്യങ്ങളുടെ എല്ലാം ഏക അവകാശിയായി സിബിലിനെ നിശ്ചയിച്ച് അന്നേ മഠത്തിൽ എഴുതി കൊടുത്തിരുന്നു.


തൻറെ പഴയ തറവാടാണിത് ഓടും കൂടും ഉള്ള രണ്ടു നിലയിൽ അച്ഛൻ പണിയിച്ച വീട്. ഒപ്പം ഉരപ്പുരയും. വർഷത്തിലൊരിക്കൽ പൊക്കാളി കൃഷി കൊയ്ത് മെതിച്ച് ഉണക്കി ഇടാനൊരു പത്തായവും ചേർന്ന വീട്.

പുരയിടത്തിന്റെ ഇരുവശവും പുഴയാണ് കായലിന്റെ ഒരു കൈവഴിയായ വീരൻ പുഴയുടെ പടിഞ്ഞാറുഭാഗം. വൻകരയുമായി ബന്ധമില്ലാത്ത ദ്വീപാണ് അത്. ദേശീയ ജലപാതയായി പ്രഖ്യാപിച്ചിട്ട് ദശാബ്ദങ്ങൾ ആയിരിക്കുന്നു.ഡ്രഡ്ജിംഗ് പലവട്ടം കഴിഞ്ഞു. എവിടെ നോക്കിയാലും ചീന വലകൾ മാത്രം. രാത്രി അവ നിശബ്ദമായിരിക്കും. രാത്രി പ്രശാന്തസുന്ദരമായ പ്രകാശമാനമായ വീരൻ പുഴയുടെ മനോഹാരിത കാണാം. വെള്ളത്തിൽ കുത്തി നിർത്തിയ ട്യൂബ് ലൈറ്റ് പോലെ പെട്രോമാക്സിന്റെ നിഴൽ പുഴയിൽ വീഴുന്നതു കാണാം. ബോട്ടുകളോ വലിയ വള്ളങ്ങളോ പോയി വെള്ളം ഇളകുമ്പോൾ വെളിച്ചത്തിന്റെ ഇളക്കങ്ങളും കാണുക മനോഹരമായിരിക്കും.


മോഹൻ എന്ന തനിക്ക് 70 കഴിഞ്ഞെങ്കിലും ഇതുവരെ കാര്യമായ അസുഖങ്ങൾ ഒന്നും വന്നിട്ടില്ല.

ഉച്ചകഴിയുമ്പോൾ വലിയ ചാരുകസേരയിൽ പുഴയിലേക്ക് നോക്കിയിരിക്കും. പലതും ചിന്തിക്കാൻ ഉണ്ടാവുമല്ലോ. സിബിൾ പഠിക്കാൻ പോയിട്ട് വരുന്നത് നാലര -അഞ്ച് മണിയാകും. ഡാൻസ് ക്ലാസ് ശനിയും ഞായറും മാത്രമേ കാണൂ. കോളേജിലാണ് അവളിപ്പോൾ. എം എ സൈക്കോളജിക്ക് ആലുവ യുസി കോളേജിലാണ് പഠിക്കുന്നത്  താൻ പഠിച്ച കോളേജിൽ തന്നെ അവളെ ചേർത്തു പഠിപ്പിക്കണം എന്നതായിരുന്നു തൻറെ ആഗ്രഹം. അവളും അതുതന്നെയാണ് ഇഷ്ടപ്പെട്ടത്.


പഴയ വീട് ആണെങ്കിലും വീടിനകത്ത് ഏതെങ്കിലും ദൈവത്തിന്റെയോ കാരണവന്മാരുടെയോ ഒരു ഫോട്ടോ പോലും വെച്ചിട്ടില്ല താൻ. ഒരിക്കൽ സിബിൽ തന്നോട് ചോദിച്ചു
” അച്ഛാ ഇവിടെ എന്താണ് ദൈവത്തിന്റെ ഒരു ഫോട്ടോ പോലും കാണാത്തത്. അച്ഛൻ നിരീശ്വരവാദിയാണോ. അച്ചാച്ചൻ അച്ഛമ്മ അവരുടെ ഒന്നും ഫോട്ടോയും ഇല്ലല്ലോ”
” വേണ്ട മോളെ എല്ലാം ഈ ഹൃദയത്തിലുണ്ട് അവർ മാത്രമല്ല മറ്റു പലരുടെയും
തന്റെ നെഞ്ച് ഭാഗം തൊട്ടുകൊണ്ട് ഷിബിലിന് മറുപടി കൊടുക്കും പിന്നീട് അവൾ ഒരിക്കലും അതിനെപ്പറ്റി ചോദിച്ചിട്ടില്ല.
*************
വേനൽ എത്ര കനത്തതാണെങ്കിലും തന്റെ വീട്ടുമുറ്റത്തും ജനലുകൾക്കരികിലും ഇരുന്നാൽ ഇരുവശവും ഉള്ള പുഴവെള്ളം തലോടി വരുന്ന തണുത്ത കാറ്റ് അതൊരു എയർകണ്ടീഷൻ മുറിപോലെ തോന്നിപ്പിക്കും. പക്ഷേ ജൂൺ മുതലുള്ള കാലവർഷം ശക്തിയായ കാറ്റിന്റെയും ഇടിവെട്ടിന്റേയും അകമ്പടിയോടെ വന്നു പേടിപ്പെടുത്തും. അപ്പോൾ സിബിൾ അവളുടെ മുറിയിൽ നിന്നും ഓടിവന്നു കിടക്കയെടുത്ത് നിലത്തിട്ട് മൂടിപ്പുതച്ച് കിടക്കും. താനപ്പോഴും ഉറങ്ങി കാണില്ല. “പേടിക്കാതെ കിടന്നോളൂ മോളു അച്ഛൻ ഉണ്ടല്ലോ ഇവിടെ”
താൻ പറയും
“എനിക്ക് അച്ഛൻറെ കട്ടിലിന്റെ അടിയിൽ കിടന്നാലാണ് സുരക്ഷിതത്വം കൂടുതൽ തോന്നുക”
” കിടന്നോളൂ”
താൻ പറയും. അവൾ ചിരിക്കും. അത്തരം ഒരു രാത്രിയിലാണ് താൻ തന്റെ കഥയെഴുതാൻ ആരംഭിക്കുന്നത്. സിബിൾ ഉറങ്ങിയിരുന്നു.


തന്റെ ഓർമ്മകൾ ഒരു 65 വർഷം പുറകോട്ട് പോയി, തൂലികയിലൂടെ.


സ്വാതന്ത്ര്യാനന്തരകാലം ബ്രിട്ടീഷുകാർ തകർത്ത ഇന്ത്യയുടെ ദുഃഖകാലം. ഭാരതമൊട്ടാകെ പട്ടിണിയും പരിവട്ടവും.പത്തു ശതമാനം വരുന്ന ഇടത്തരക്കാരും ബാക്കി തൊണ്ട് തല്ലിയും കയർ പിരിച്ചും ജീവിക്കുന്ന അരപ്പട്ടിണിക്കാരുടെ നാട്.
അങ്ങിങ്ങായി മടൽ മൂടി ചകിരി പിരിച്ചു    മട്ടാഞ്ചേരിയിലും കൊച്ചിയിലും വള്ളത്തിൽ കൊണ്ടുപോയി സേട്ടുമാർക്ക് വിറ്റ് ലാഭമുണ്ടാക്കുന്ന കയർ മുതലാളിമാരും അവരുടെ പണിയാളുകളും. ചിലർ ബീഡിതെറുപ്പും മീൻപിടിത്തവും ചെയ്തു. നാളികേരം വെട്ടി ഉണക്കി കൊപ്രയാക്കി അത് കൊച്ചിയിൽ   വിൽക്കുന്ന അപൂർവ്വം  ചില ചെറുകിട മുതലാളിമാരും ഉണ്ടായിരുന്നു.

അതിലൊരു ചെറിയ മുതലാളിയുടെ ഇളയമകനായിരുന്നു താൻ.തനിക്കു മൂത്ത രണ്ടു സഹോദരങ്ങൾ, ഇളയ ഒരാൾ.


ഓർമ്മവച്ച നാൾ മുതൽ കളിക്കൂട്ടുകാരായി ഉണ്ടായിരുന്നത് പട്ടിണിക്കാരായ തൊഴിലാളികളുടെ മക്കൾ. അതിൽ ഒന്നായിരുന്നു തൻറെ രതി. അമ്മായിയുടെ മകളാണ്.  അമ്മയെ കാണാനും കുറെ നേരം വർത്തമാനം പറഞ്ഞിരിക്കാനും വേണ്ടി വരും കുഞ്ഞു രതിയേയും ഒക്കത്ത് വെച്ച് അമ്മായി.പല്ലുകൾ മുളച്ചിട്ടില്ലാത്ത കുഞ്ഞു രതിയെ കാണുമ്പോൾ താൻ പല്ലിളിച്ചു കാട്ടും. അവൾ മോണ കാട്ടി ചിരിക്കും.
കുറേക്കാലം കൂടി കഴിഞ്ഞു. മറ്റുള്ള കൂട്ടുകാരിൽ നിന്നും വ്യത്യസ്തമായി എന്നും തങ്ങളാണ് ഒപ്പം ഉണ്ടാവുക. സൗഹൃദവും കളിയും. ഓരോ വളർച്ചയിലും കൂടുതൽ കൂടുതൽ സ്നേഹം തമ്മിൽ വളർത്തി. താൻ ഹൈസ്കൂൾ ക്ലാസിൽ ആയപ്പോഴേക്കും രതി വളർന്നു പെണ്ണായി. രണ്ടു വീട്ടുകാരും ഞങ്ങളുടെ സ്നേഹബന്ധത്തിന് ഒരു തടസ്സമായിരുന്നില്ല
രതിയുടെ മോഹൻ ‘ഓപ്പ’യായിരുന്നു താൻ .അടുത്തടുത്ത വീടുകളിൽ ആണെങ്കിലും ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിയില്ലായിരുന്നു. തൻറെ മീശക്ക് കട്ടി വച്ചതോടെ താൻ കണ്ണാടി നോക്കുമ്പോൾ ഒരു ഗൗരവക്കാരൻ ആണെന്ന് തോന്നും. അവളുടെ അടുത്ത് ചെന്ന് അതേ ഗൗരവത്തിൽ ഒന്നു നോക്കും. രതി ചിരിച്ചു മറിയും.
ഓപ്പയ്ക്കിത് ചേരില്ല. ഒന്ന് ചിരിച്ചേ കാണട്ടെ .താൻ ചിരിക്കും, അവളും. ഞങ്ങളുടെ സംസാരത്തിൽ അവൾ എനിക്കും താൻ അവൾക്കും ഉള്ളതെന്ന് വിചാരിച്ചു തന്നെയാണ് കഴിഞ്ഞിരുന്നത്. അവളുടെ വീട്ടിലെ വലിയ പ്ളാവിൻറെ ചുവട്ടിൽ ഞങ്ങൾ ചാരിയിരിക്കും. ആരും ആ വഴി പോകുന്നില്ല എന്ന് കണ്ടാൽ നെഞ്ചിലേക്ക് പതുക്കെ അവൾ ചാരും. താനും അവളുടെ മുഖം രണ്ടുകയ്യും ചേർത്തുപിടിക്കും. ചിലപ്പോൾ  മണിക്കൂറുകളോളം അതേ ഇരിപ്പ് തുടരും.


പിന്നെ എപ്പോഴാണ് ആ ബന്ധത്തിൽ പഴയ ഊഷ്മളത കുറഞ്ഞുവന്നത്. താൻ കോളേജിൽ ചേർന്നതിനു ശേഷം, കൂടി ഇരിക്കുന്ന സമയം കുറഞ്ഞുവന്നു.രതി സ്കൂളിൽ പത്താം ക്ലാസിൽ എത്തിയിരുന്നു. പിന്നീട് എസ്എസ്എൽസി പാസ്സായി. പരീക്ഷാഫലം വന്ന അന്നുതന്നെ

അവൾ എന്റെ അമ്മയെയും അച്ഛനെയും കാണാൻ വന്നു. അമ്മായിയും കൂടെ ഉണ്ടായിരുന്നു അച്ഛൻ ചോദിച്ചു അമ്മായിയോട്
“നീ എന്താ ഇവളെ ഇനി പഠിപ്പിക്കുന്നുണ്ടോ”
“കോളേജിൽ ഒന്നും ചേർക്കാൻ കഴിയില്ലല്ലോ ചേട്ടാ അവൾക്ക് ആണെങ്കിൽ ഡാൻസ് പഠിക്കണം എന്നാണ് ആഗ്രഹം”

. അമ്മായി പറഞ്ഞു.
രതി ചിരിച്ചുകൊണ്ട് നിന്നു.
“അതാണ് നല്ലത് “അച്ഛനും പറഞ്ഞു
ഈ സംഭാഷണം വീട്ടിൽ നടക്കുമ്പോൾ താൻ വീട്ടിൽ ഇല്ലായിരുന്നു എസ്എസ്എൽസി നല്ല മാർക്കോടെ പാസായ എൻറെ രതിയെ ഒന്ന് ഞെട്ടിക്കാൻ ആയി ഒരു സമ്മാനവുമായിട്ടായിരുന്നു തന്റെ വരവ്. നല്ല വില കൂടിയ ഒരു സാരിയും ബ്ളൗസും.വീട്ടിലേക്കു വരുംവഴി കയറിയതാണ്.
താൻ അമ്മായിയെ വിളിച്ചു. “രതിയെവിടെ  അമ്മായി”
തന്റെ ഒച്ച കേട്ടതും അവൾ ഓടി വന്നു. എൻറെ കയ്യിൽ പിടിച്ചു നിന്നു.
താൻ പറഞ്ഞു
“കണ്ണടച്ച് നില്ല് “അവൾ കണ്ണടച്ചു എന്തെങ്കിലും സമ്മാനം ആയിരിക്കുമെന്ന് അവൾക്കറിയാമായിരുന്നു.പൊതി അവളുടെ കയ്യിൽ കൊടുത്തു. അവൾ കണ്ണ് തുറന്നു.
കവറും അതിനകത്തെ സാരിയും ബ്ലൗസും കണ്ടു.സന്തോഷം കൊണ്ടവൾ തുള്ളിച്ചാടി. അതുവരെ ഇറക്കമുള്ള പാവാടയും ലൂസായ  മേലുടുപ്പും ധരിച്ചിരുന്ന അവളന്നു ആദ്യമായി താൻ വാങ്ങി കൊടുത്ത സാരിയുടുത്തു. ഇരുട്ടത്ത് എനിക്ക് അമ്മായി കാണാതെ ഒരു ഉമ്മ തന്നു കൊണ്ടോടി.
താൻ വീട്ടിലേക്ക് പോന്നു. വീട്ടിൽ വന്നപ്പോഴാണ് അമ്മ പറയുന്നത്.അമ്മായിയും രതിയും വന്നിരുന്ന കാര്യം. അച്ഛനോട് അവളെ ഡാൻസ് പഠിക്കാൻ ചേർക്കുന്നതിന് അനുവാദം ചോദിക്കാനും കൂടിയാണ് വന്നത് എന്ന് അമ്മ പറയുന്നത് കേട്ട് താൻ ഞെട്ടി അതിനോട് യോജിക്കാൻ തനിക്ക് കഴിയുമായിരുന്നില്ല. അന്ന് ആദ്യമായി തനിക്ക് അവളോട് ദേഷ്യം തോന്നി.


അടുത്ത ദിവസം തന്നെ രാവിലെ താൻ രതിയെ കണ്ടു. തന്റെ മുഖം കലുഷിതമായിരുന്നുവെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു.
“എന്താ ഓപ്പേ മുഖം വല്ലാതിരിക്കുന്നത്”
“എനിക്ക് നിന്നോട് കുറച്ച് സമയം സംസാരിക്കണം”
ഞങ്ങൾ ഞങ്ങളുടെ പ്ളാവിൻറെ താഴെ പോയിരുന്നു ഞാൻ പറഞ്ഞു.

“നീ ഡാൻസ് പഠിക്കുന്ന വിവരം എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല. ഇന്നലെ രാത്രിയും പറഞ്ഞില്ല. എനിക്ക് നീ ഡാൻസ് പഠിക്കുന്ന തീരെ ഇഷ്ടമല്ല. അതുകൊണ്ട് മറ്റെന്തെങ്കിലും കോഴ്സിന് ചേരണം. ഫീസ് കൊടുക്കാൻ ഇല്ലെങ്കിൽ അച്ഛനോട് പറഞ്ഞു ഞാൻ പരിഹരിക്കാം. എൻറെ ഭാര്യയായിരിക്കുന്നവൾക്ക് ചേരുന്ന ഒരു കോഴ്സ് ഞാൻ തിരഞ്ഞെടുക്കാം”


അവൾ ഞെട്ടിപ്പോയി തന്റെ വാക്കുകൾ കേട്ട്. അത് അവളുടെ മുഖവും കണ്ണുകളും വിളിച്ചുപറയുന്നുണ്ടായിരുന്നു. സജലങ്ങളായ  കണ്ണുകളിലൂടെ അവൾ എന്നെ നോക്കി
“എന്തിനാണ് ഇങ്ങനെ പറയുന്നത് ഞങ്ങൾ പാവങ്ങളല്ലേ. അമ്മാവനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ് ഓപ്പയുടെ ഡിഗ്രി പഠനം, എൻറെ പഠിക്കുന്നതിനുവരുന്ന ചെലവുകൾ അമ്മാവന് താങ്ങാൻ ബുദ്ധിമുട്ടാവും. ഡാൻസിന് ചെറിയ തുകയേ കൊടുക്കേണ്ടതുള്ളൂ. ഞാൻ ജീവിതകാലം മുഴുവൻ ഡാൻസ്കാരി ആയിരിക്കില്ല.ഓപ്പ എഞ്ചിനീയറിങ് കഴിഞ്ഞു വന്നാൽ അപ്പോൾ ഞാൻ ഡാൻസ് നിർത്തും. അതുവരെ മറ്റു കുട്ടികളെ പഠിപ്പിച്ചു കുറച്ചു പണവും ഉണ്ടാക്കാമല്ലോ.”
അവൾ തുടർന്നു
“ഓപ്പക്ക് സമ്മതമില്ലെങ്കിൽ ഞാൻ ഡാൻസ് കോഴ്സ് വേണ്ടെന്നു വയ്ക്കാം” എന്ന് പറഞ്ഞുകൊണ്ട് അവൾ തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.
തന്റെ ദേഷ്യം കുറഞ്ഞിരുന്നു അവളുടെ  മുടി ഇഴകളിൽ തന്റെ വിരലുകൾ ഓടി നടന്നു. “ഏതായാലും നിൻറെ ആഗ്രഹം നടക്കട്ടെ”
അവൾ ചിരിച്ചുകൊണ്ട് തന്നെ യാത്രയാക്കി
താൻ ഡിഗ്രി  കഴിഞ്ഞു തിരുവനന്തപുരത്ത് എഞ്ചിനീയറിങ് കോളേജിൽ അഡ്മിഷൻ ആയി. ഡിഗ്രി കഴിഞ്ഞതിനാൽ മൂന്നുവർഷമേ പഠിക്കേണ്ടതുണ്ടായിരുന്നുള്ളൂ. പക്ഷേ ആ മൂന്നു വർഷക്കാലമാണ് തന്നെയും തന്റെ ജീവിതവും തകർത്തത് എന്നു താൻ മനസ്സിലാക്കിയില്ല.
വലിയ പണച്ചാക്കുകളുടെ മക്കളും ആയിട്ടായിരുന്നു തൻറെ  സഹവാസം. പഠിപ്പിനിടെ ചീത്ത കൂട്ടുകെട്ടിലും പെട്ടുപോയിരുന്നു. തൻറെ രതിയെ മറന്ന ഒരു രാത്രി കൂട്ടുകാരോടൊപ്പം സിറ്റിയിലെ ചീത്ത സ്ത്രീയുടെ അടുത്ത് പോയത് വലിയൊരു കളങ്കമായി ജീവിതത്തിൽ. ആ സ്ത്രീ ഡാൻസ് പരിപാടികൾക്ക് ഇടയ്ക്ക് പോകും.കൂടുതൽ പണം കിട്ടിയാൽ ഈ തൊഴിലിനും പോവും എന്ന് പറഞ്ഞത് സഹപാഠി ചെറിയാൻ ആയിരുന്നു.

അത് തന്നെ മനസിന്റെ താളം തെറ്റിച്ചു. പിന്നീട് ഒരിക്കലും അത്തരം പ്രവർത്തിക്കു പോയിട്ടില്ല.എന്നാൽ ഡാൻസുകാരികളോട് ഉള്ള തൻറെ ശത്രുത പിന്നെയും  കൂട്ടുവാനേ ആ സംഭവം ഉതകിയുള്ളൂ.
പുതിയ ജീവിതവും പുതിയ സുഹൃത്തുക്കളും പഠനവും എല്ലാം പുതിയ അനുഭവ പാഠങ്ങൾ തനിക്ക് തന്നുകൊണ്ടിരുന്നു. രതിയുടെ കത്തുകൾ ദിവസം ഓരോന്നു വരും. അതിനു മറുപടി അയക്കും ദിവസവും. പിന്നീട് ആഴ്ചയിൽ രണ്ടും ആഴ്ചയിലൊന്നും മാസത്തിൽ ഒന്നുമൊക്കെ ആയി മറുപടി ചുരുങ്ങി. നൃത്തം ചെയ്യുന്ന രതിയെ  തനിക്ക് അൽപ്പാൽപ്പം വെറുപ്പായി തുടങ്ങി. രണ്ടുപേരുടെയും കത്തുകളി ലാകട്ടെ ആ വിഷയം ചർച്ചയെ ആയതില്ല.


വർഷങ്ങൾ കഴിഞ്ഞുപോയത് എത്രവേഗം എന്നറിഞ്ഞത് കോഴ്സുകൾ കഴിഞ്ഞ്. മടങ്ങിവന്നതിനു ശേഷം രണ്ടുദിവസം കഴിഞ്ഞാണ് രതിയെ കാണുന്നത്. അതും വഴിയിൽ വെച്ച്. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ തന്നെ നോക്കി. മറുപടി അയക്കാത്തതിന് പരിഭവങ്ങളുടെ കെട്ടഴിച്ചു. തുടുത്തിരുന്ന രതി ക്ഷീണിച്ചിരിക്കുന്നതായി തോന്നി. തന്റെ പെരുമാറ്റത്തിലും പഴയ അടുപ്പത്തിന് സാന്ദ്രത കുറവായിരുന്നുവെന്ന് ഇന്നും മനസ്സിലാക്കുന്നു. താൻ നൃത്ത പഠനവും ഒപ്പം നൃത്തം പഠിപ്പിക്കലും എന്നെന്നേക്കുമായി അവസാനിപ്പിച്ച കാര്യം അവൾ പറഞ്ഞു.


” നന്നായി” തന്റെ  മറുപടി ഒറ്റവാക്കിൽ ഒതുങ്ങിയിരുന്നു. അല്ലെങ്കിൽ അങ്ങനെ പറയാൻ പഠിച്ചു.


അധികം താമസിയാതെ റിസൾട്ട് വന്നു. നല്ല മാർക്കോടെ പാസായി. സർക്കാരിൽ പൊതുമരാമത്ത് വകുപ്പിൽ താൻ  ജോലിയിലും കയറി. നാട്ടിൽ തന്നെയായിരുന്നു പോസ്റ്റിംഗ്.
ഒരു ദിവസം രതി തന്നെ കാണാൻ വീട്ടിലേക്കു വന്നു.
എനിക്ക് അല്പം സംസാരിക്കാനുണ്ട്. നമുക്കിന്ന് നമ്മുടെ പ്ലാവിന്റെ ചുവട്ടിൽ കൂടാം. രാത്രി വൈകി വന്നാൽമതി. ഞാൻ വരാം.
“വരാം”
ഒറ്റവാക്കിൽ തന്റെ മറുപടി.
രാത്രി ഭക്ഷണത്തിനുശേഷം താൻ പ്ലാവിന് ചുവട്ടിൽ ചെന്നപ്പോൾ രതിയെത്തിയിട്ടുണ്ട്. ഇരുണ്ട വെളിച്ചത്തിലും അവളുടെ കണ്ണുകൾ ഉദ്യോഗഭരിതമായിരിക്കുന്നത് തനിക്ക് കാണാമായിരുന്നു. “നിനക്കെന്താ പറയാനുള്ളത് വേഗം പറയണം ജോലിയുണ്ട് “താൻ പറഞ്ഞു.
“അത്രയ്ക്ക് വേണ്ടാതായി എന്നെ ഓപ്പക്ക് അല്ലേ”അവൾ പറഞ്ഞു. ചെറുതായിപ്പോയി താൻ അവളുടെ മുൻപിൽ. മനസ്സ് ഒന്നു വിങ്ങിപ്പോയി ഒരു നിമിഷം.
എങ്കിലും ഈഗോ വിടാതെ ഒന്നും മിണ്ടാതെ താൻ നിന്നു.
“ഇത്ര അകലം കാണിക്കാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത്? ഡാൻസിനു പോയതോ? അച്ഛൻ ആലോചനകൾ തുടങ്ങിയിരിക്കുന്നു. നമ്മുടെ ബന്ധം ഇപ്പോഴും കസിൻസ് എന്ന് മാത്രമേ അച്ഛൻ കരുതിയിട്ടുള്ളൂ. അമ്മയ്ക്ക് ചില സംശയങ്ങളൊക്കെയുണ്ട്.
” നല്ല കാര്യം ആണെങ്കിൽ അതങ്ങ് നടത്തുവാൻ അച്ഛനോട് പറഞ്ഞേക്ക് .എനിക്ക് ഇതിലെതിർപ്പൊന്നുമില്ല”


തൻറെ വാക്കുകൾ കേട്ട് രതി അവിശ്വസിനീയമായി തന്റെ മുഖത്തേക്കും കണ്ണുകളിലേക്കും നോക്കി. എന്നിട്ട് പറഞ്ഞു

.
” എനിക്ക് ഒരു വിവാഹ ജീവിതം ഉണ്ടെങ്കിൽ അത് ഓപ്പയോടൊപ്പം മാത്രമേ ഉണ്ടാവൂ. അത് നിശ്ചയമാണ്.
” നീ എന്തിനാ എന്നെ കാത്തിരിക്കുന്നത്. നമ്മൾ പരസ്പരം ചേരില്ല . കുട്ടിക്കാലം മുതൽ ഒന്നിച്ചു കളിച്ചു വളർന്നു. വലുതായപ്പോഴും അത് തുടർന്നു. നമ്മൾ രണ്ടു തട്ടിലാണ് .നമുക്ക് ഒന്ന് ചേരാൻ കഴിയില്ല.”
കുറേനേരം ഒന്നും അവൾ മിണ്ടിയില്ല. കുറെ കഴിഞ്ഞു ചോദിച്ചു.
“മോഹനോനോപ്പയുടെ അവസാന വാക്കാണോ ഈ പറഞ്ഞത്”
“അതെ അതിനു മാറ്റമില്ല”
പിന്നെ അവൾ ഒറ്റ ഓട്ടമായിരുന്നു വീട്ടിലേക്ക്.
താൻ വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസത്തെ കുറച്ചു വർക്ക് ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു. ഒരു മണിയായി കിടന്നപ്പോൾ .അപ്പോൾ തന്നെ ഉറങ്ങിക്കാണണം. ഒരു ഭാരം ഇറക്കിവെച്ച സംതൃപ്തിയോടെ.

അതിരാവിലെ ഏതോ വലിയ നിലവിളിയും ഒച്ചയും ബഹളവും കേട്ടാണ് താൻ ഉണർന്നത് അമ്മ വന്നു വിളിച്ചു ഉണർത്തി പറഞ്ഞു
“മോനേ, അമ്മായിയുടെ വീട്ടിൽ എന്തോ അപകടം നടന്നിട്ടുണ്ട്. നീ അങ്ങോട്ട് ചെല്ലൂ. അച്ഛൻ അങ്ങോട്ട് പോയിട്ടുണ്ട്. ഞാൻ പുറകേ വരാം”
എന്തോ തനിക്കും എന്തോ ആപത്ത് വരുന്നുണ്ടെന്ന് ഉള്ള തോന്നലോടെ ഓടിച്ചെന്നു. ആളുകൾ കൂടിയിരിക്കുന്നു. അവരെ വകഞ്ഞു മാറ്റി അകത്തുകയറി നോക്കി. താൻ ഞെട്ടിപ്പോയി തലച്ചോറിനകത്ത് ഒരു ഇടി വെട്ടിയത് പോലെ തോന്നി അവൾ,രതി, തന്റെ എല്ലാമായ പ്രേയസി കെട്ടിത്തൂങ്ങിയിരിക്കുന്നു. പോലീസിന് ആളു പോയിരിക്കുന്നു എന്ന് ആരോ വിളിച്ചു പറയുന്നത് മാത്രം കേട്ടു .
പിന്നെ ഒന്നും ഓർമ്മയില്ല. അവ
ളുടെ ബീഭത്സമായ മുഖമാണ് അതിന് തൊട്ടുമുമ്പ് കണ്ടത്.


ഓർമ്മ വരുമ്പോൾ ആശുപത്രിയിലാണ്.
അമ്മ കൂട്ടിരിപ്പുണ്ട്.


ദിവസങ്ങൾ കഴിഞ്ഞു പോയി.
ആശുപത്രിയിൽ നിന്നും അടുത്ത ദിവസം തന്നെ ഡിസ്ചാർജ് ചെയ്തു. ആഹാരം ഇല്ല, ഉറക്കമില്ല. അമ്മ നിർബന്ധിക്കുമ്പോൾ കഞ്ഞി വെള്ളമോ മറ്റോ ഒരു ഇറക്ക് കഴിക്കും.
ക്രമേണ എല്ലാം നോർമലായി എന്ന് വെറുതെ തോന്നി. ആരും തന്നെ സംശയിക്കില്ല. അതിനവൾ ഒരു സംശയവും ബാക്കി നിർത്തിയിരുന്നില്ലല്ലോ.
അച്ഛനും അമ്മയും നിർബന്ധിച്ചിട്ട് അടുത്ത ദിവസം ജോലിക്ക് പോകാം എന്ന് കരുതി.
വീട്ടിൽ വെറുതെ ഇരിക്കുന്ന ഓരോ സെക്കൻഡും അവളുടെ രൂപം മനസ്സിലേക്ക് ഓടിവരും. അതിൽ നിന്നൊരു അല്പം മോചനം. അതു മാത്രമായിരുന്നു ലക്ഷ്യം.

രതിയുടെ വീട്ടിലേക്ക് നടന്നു. അമ്മായിയെയും മാമനെയും കണ്ടു ജോലിക്ക് പോകുന്ന കാര്യം പറയാൻ കൂടിയായിരുന്നു തന്റെ പോക്ക്.


അമ്മായി കിടക്കുകയായിരുന്നു തന്നെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു കരഞ്ഞു
“എന്റെ പൊന്നു മോനെ.മോൻ ഇതെങ്ങനെ സഹിക്കുന്നു”. അമ്മായി അലറി വിളിച്ച് പറഞ്ഞു. കൊലപാതകം ചെയ്ത ഒരു കുറ്റവാളിയായി അമ്മായിയുടെ മുമ്പിൽ നിന്നു. കുറെ കഴിഞ്ഞ് ആ കാൽ പിടിച്ചു പൊട്ടിക്കരഞ്ഞു.
“എനിക്ക് എല്ലാം അറിയാം മോനേ. ആ സൗന്ദര്യ പിണക്കം. അവൾ ഒരു മണ്ടി. മോൻ എല്ലാം സഹിക്കണം, മറക്കണം. ജോലിക്ക് പോയി തുടങ്ങിയാൽ കുറേശ്ശെ എല്ലാം
മറന്നോളും. മോൻ നന്നായി വരും.”

പിന്നെ താൻ ഇറങ്ങി നടന്നു എങ്ങോട്ട് ?
യാന്ത്രികമായ ഒരു ജീവിതമായിരുന്നു പിന്നീടങ്ങോട്ട്. എങ്ങിനെയൊക്കെയോ ജീവിച്ചു.
അമ്മയും അച്ഛനും വിവാഹം കഴിക്കാൻ നിർബന്ധിച്ചു. താൻ വഴങ്ങിയില്ല.
*******”
സിബിളിനെ ലഭിച്ച
തിനു ശേഷം എനിക്കും രതിക്കും കൂടിയുണ്ടായ മകളാണ് അവളെന്ന് കരുതി വളർത്തി ഒരച്ഛനായിത്തന്നെ.  എന്ത് കാരണത്താൽ പ്രിയസഖിയെ അകറ്റി നിർത്തിയോ അവളുടെ കലയെ വെറുത്തുവോ അതിൽ മകളെ എങ്കിലും പ്രവീണയാക്കണം എന്നുള്ള  മോഹം ആയിരുന്നു പിന്നീട് അങ്ങോട്ട്. കലാ മണ്ഡലത്തിൽ നിന്നും പ്രശസ്തമായ നിലയിൽ നൃത്തം പിഠിച്ചിറങ്ങിയിരുന്നു സിബിൾ.
*********
മോഹൻ  പേന താഴെ വെച്ചു.

ആരോടൊ പറയാൻ ഉണ്ടായിരുന്നത് പറഞ്ഞു തീർത്ത ഒരു സംതൃപ്തി യോടെ

കസേരയിൽ കിടക്കുകയായിരുന്നു. തൻറെ മുഖത്തേക്ക് എന്തോ വീണു.
കൈകൊണ്ട് തടവി നോക്കി
ചിതൽ മണ്ണ്!
മുകളിലേക്ക് നോക്കിയപ്പോൾ ഉത്തരത്തിൽ ഒരു പല്ലി സൂക്ഷിച്ചു നോക്കിയിരിക്കുന്നു. പല്ലിയും തന്നെ സൂക്ഷിച്ചു നോക്കുകയാണ്. നോക്കിക്കൊണ്ടിരിക്കെ ആ പല്ലി തന്നെ നോക്കി ചിരിച്ചു.

അത് തന്നോട് പറയുന്നു..
“നമ്മുടെ മകളെ ആരുടെയെങ്കിലും നല്ല കൈകളിൽ സുരക്ഷിതമായി എത്തിക്കേണ്ടേ.
എന്നിട്ട് നമ്മുടേതായ ലോകത്തേക്ക് എന്നോടൊപ്പം വരൂ. നമുക്ക് നഷ്ടപ്പെട്ട ജീവിതം ജീവിച്ചു തീർക്കേണ്ടേ”
ഞെട്ടിയുണർന്ന് ചുറ്റും നോക്കി. ആരെയും കണ്ടില്ല. അകന്നകന്നു  പോകുന്ന കാലടി ഒച്ച മാത്രം,പിന്നെ ചിലങ്കകളുടെ കിലുങ്ങൂന്ന ശബ്ദവും…….

-Vidya Mattappilly –

അമ്മ ഒരു കവിത.

“എൻ പാട്ടിനു ചിറകു വിടർന്നെങ്കിൽ,
അവ പനിനീർ വിശറികൾ ആയെങ്കിൽ,
ഭാവനയിളം തെന്നലായെങ്കിൽ,
അതു പരിമളമായ് നിന്നെത്തഴുകിയെത്തിയെങ്കിൽ”

രാവിലെ ഞാൻ ഉറക്കം കഴിഞ്ഞെഴുന്നേറ്റു വരുമ്പോൾ എൻെറ ചുണ്ടിൽ ഒരു കള്ളപ്പുഞ്ചിരി ഉണ്ടാകുമെന്നത് എനിക്കറിയാവുന്ന ഒരു സത്യം.അമ്മ അതിൻെറ പൊരുൾ മനസ്സിലാക്കിയിരിക്കുമെങ്കിലും ഒന്നും അറിഞ്ഞതായി നടിക്കില്ല.
“നന്ദാ ഉറക്കമൊക്കെ സുഖമായിരുന്നില്ലേ…”എന്നചോദ്യ ത്തോടെ എന്നെ എതിരേൽക്കും.എന്നിട്ട് പാലൊഴിച്ച ചായ തരും.കഴിഞ്ഞ മുപ്പതു വർഷമായി ഈ ചോദ്യം കേൾക്കാൻ ഞാൻ ആഗ്രഹിച്ചു കൊണ്ടേയിരിക്കുന്നു.
കേരളത്തിലങ്ങോളമിങ്ങോളം മിക്കവാറും ജില്ലകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്.അതിനു മുമ്പ് പഠനവും.ഒരാഴ്ച്ച എങ്ങിനെയാണ് അമ്മയെ കാണാതെ എനിക്ക് കഴിച്ചു കൂട്ടാൻ കഴിയുക എന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്.വെള്ളിയാഴ്ച്ചകളിൽ പാതിരാത്രികഴിഞ്ഞാലും കിട്ടാവുന്ന വാഹനം പിടിച്ച് വീട്ടിലെത്തും.അമ്മയും കാത്തിരിക്കുന്നുണ്ടാകും, എനിക്കിഷ്ടപ്പെട്ട വിഭവങ്ങളുമായി.ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലും കിട്ടുമായിരുന്നില്ല അത്രയും നല്ലഭക്ഷണം.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമ്മ യുടെ കുശലാന്വേഷണങ്ങൾ.കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ എൻറെ ജീവിതത്തിൽ നടന്ന എല്ലാകാര്യങ്ങളും അമ്മക്കറിയണം.അതും വിശദമായിത്തന്നെ.ഞാൻ ഔദ്യോഗികവും അല്ലാത്തതുമായ എല്ലാക്കാര്യങ്ങളും അമ്മക്കു മുമ്പിൽ വിതറും.അതിൽ ആഫീസിൽ പുതിയ ട്രെയിനികളായും പുതിയ റിക്രൂട്ടുമെൻറായും വരുന്ന പെൺകുട്ടികളുടെ കാര്യങ്ങൾ വരെ കടന്നു വരും.അക്കാര്യം പറയുമ്പോൾ അമ്മയുടെ കണ്ണുകൾ വിടർന്നു വരുന്നത് എനിക്കു കാണാം.ഉത്സാഹത്തോടെ അമ്മ ചോദിക്കും,”ആ കുട്ടി എങ്ങിനെയുണ്ട് കാണാൻ,സ്വഭാവം നല്ലതാണോ”
.ഇതൊക്കെ അമ്മയോടു പറയണം.

അവസാനം എന്നത്തേയും പോലെ,അമ്മ വിചാരിച്ചതു പോലെ കല്ല്യാണക്കാര്യത്തിലാണ് സംഭാഷണം എത്തിച്ചേരുക. പതിവുപോലെ എൻറെ തുരുപ്പു ചീട്ട് ഞാൻ പുറത്തെടുക്കും.
“അവളെ എനിക്കിഷ്ടമാണമ്മേ.”
എന്നിട്ട് കൂട്ടിച്ചേർക്കും.
“നമ്മുടെ ആശയെപ്പോലെ.”
അതോടെ അമ്മയുടെ മുഖം മ്ളാനമാവും.
ആശ എൻറെ സഹോദരിയാണ്.അമ്മയ്ക്ക് ഞങ്ങൾ രണ്ടു മക്കൾ.ആശ ഡോക്ടറാണ്.കെട്ടിയവനും.ഒരു ചെറിയ കുട്ടിയുമായി തലസ്ഥാന നഗരിയിൽ മെഢിക്കൽ കോളേജിൽ ജോലിചെയ്യുന്നവർ.
ആശക്ക് രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.എനിക്ക് ആറു വയസ്സും.അമ്മ ഞങ്ങളെ ബുദ്ധിമുട്ടുകളൊന്നുമറിയാതെ തന്നെ വളർത്തി.അച്ഛൻ സമ്പാദിച്ചതും കൂടാതെ കുടുംബവകയുമായ കുറെ ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും കാര്യമായി അലട്ടിയിരുന്നില്ല.അച്ഛൻറെ തൽ സ്വരൂപമായ എന്നെയാണ് അനുജത്തിയേക്കാൾ അധികം അമ്മ ലാളിച്ചത്.
ആ അമ്മയെയാണ് ഞാൻ ഈ വിഷമിപ്പിക്കുന്നത്.ഓർക്കുമ്പോൾ കുറ്റബോധം തോന്നും.
അമ്മയുടെ സ്നേഹത്തിൻറെ മുമ്പിൽ എൻറെ മനസ്സിലുള്ളയാളെ ഒരിക്കലും ഞാൻ അവതരിപ്പിട്ടില്ലായിരുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ വളരുകയും അതേ പോലെ ഞങ്ങളെ വളർത്തുകയും ചെയ്ത അമ്മയ്ക്ക് മകൻ വിവാഹം ചെയ്യുവാൻ കണ്ടു വെച്ചിരിക്കുന്നത് അന്യ മതസ്ഥയായ ഒരു കുട്ടിയാണെന്നറിഞ്ഞാൽ…..അമ്മയെപ്പോലെ തന്നെ എനിക്കും സഹിക്കാവുന്നതായിരിക്കില്ല.
ആശയെക്കൊണ്ടുപോലും എൻറെ മനസ്സറിയാൻ അമ്മ ശ്രമിച്ച് പരാജയമടഞ്ഞിട്ടുണ്ട്.
ഒരേ ഓഫീസിൽ ജോലി ചെയ്യുന്നു എന്നു വെച്ച് മറ്റു കമിതാക്കളെപ്പോലെയായിരുന്നില്ല ആൻ ജോസും നന്ദനെന്ന ഞാനും തമ്മിലുള്ള ബന്ധം.എൻറെ നിർദ്ദേശ പ്രകാരം തന്നെ ഞങ്ങളുടെ ബന്ധം മറ്റൊരു മനുഷ്യ ജീവിപോലും അറിയാതെ സൂക്ഷിക്കുവാൻ അവൾക്കും എനിക്കും കഴിഞ്ഞിട്ടുണ്ട്.
ദിവസങ്ങൾ,മാസങ്ങൾ .ഒന്നിനും ഒരു മാറ്റവുമില്ലാതെ കടന്നു പോയി..ഈയിടെയായി അമ്മക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു
തുടങ്ങിയെന്ന് എന്നോട് പറഞ്ഞു.ദിവസങ്ങൾ കഴിയുന്തോറും ക്ഷീണം വർദ്ധിച്ചു വന്നു.ആശയെ വിളിച്ചു വിവരം പറഞ്ഞു.അവളും ഭർത്താവും വന്നു.അമ്മയെ ഞങ്ങൾ തിരുവനന്തപുരത്തു കൊണ്ടുപോയി മെഡിക്കൽ കോളേജിൽ കാണിച്ചു. സകല ചെക്കപ്പുകളും നടത്തി.ഒന്നും കാണാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല.ശരീരം കീറിമുറിക്കുന്നതുപോലെ മനസ്സ് കീറിമുറിക്കാൻ കഴിയില്ലല്ലോ.
ആശുപത്രികളിൽ ടെസ്റ്റുകൾക്കു വിധേയയായിഅമ്മ കിടക്കുമ്പോൾ, എന്നെപ്പോലും അറിയിക്കാതെ പെട്ടെന്നൊരു ദിവസം ആൻ ആശുപത്രി യിലെത്തി.അവളുടെ മുഖത്തെ ആകാംഷയും ദു:ഖവും പുറമെകാണാതിരിക്കാൻ അവൾ പരമാവുധി ശ്രമിക്കുന്നുണ്ട് എന്നെനിക്കു മനസ്സിലായി. എന്നെപ്പോലും ചെറുതായി ഒന്നു നോക്കിയതല്ലാതെ മറ്റൊന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല.
അവൾ എൻറെ മുമ്പിൽ വെച്ചു തന്നെ അമ്മയോട് പറഞ്ഞു.
“ഞാൻ നന്ദകുമാറിൻറെ ആഫീസിൽ ജോലി ചെയ്തിരുന്നു.ഇപ്പോൾ ഇവിടെ ഹേഡ്ഢാഫീസി ലാണ്.ഇവിടെ ഹോസ്റ്റലിലാണ്.താമസം.ഇവിടെ മറ്റൊരു വാർഡിൽ എൻറെ റൂം മേറ്റ് കിടക്കുന്നുണ്ട്.നന്ദകുമാറിനെ കണ്ടപ്പോൾ ഇങ്ങോട്ടു കയറിയതാണ്.അമ്മയല്ലേ.”
അവൾ വിദഗ്ധമായി ഒരു കള്ളം പറഞ്ഞിരിക്കുന്നുവെന്ന് എനിക്കു തോന്നി.
അമ്മ എന്നെ സൂക്ഷിച്ചു നോക്കി.എനിക്ക് യാതൊരു ഭാവമാറ്റവും ഉണ്ടാവാതെ ഞാൻ ശ്രദ്ധിച്ചു.
അമ്മ ആനുമായി ദീർഘനേരം സംസാരിച്ചിരുന്നു.എന്തെന്നു ഞാനും ശ്രദ്ധിച്ചില്ല.അവളുടെ കൈ പിടിച്ച് അമ്മ തഴുകിക്കൊണ്ടിരുന്നു.
അവൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ
അമ്മയോട് യാത്ര പറഞ്ഞ് പുറത്തേക്കു പോയി.
അമ്മക്ക് രോഗമൊന്നുമില്ലെന്ന് ഒരാഴ്ചത്തെ പരിശോധനകൾക്കു ശേഷം ഡോക്ടർമാർ വിധിയെഴുതി.ആശയും ഭർത്താവും അതു ശരിവെച്ചു.
ഞാനും അമ്മയും രണ്ടു ദിവസം ആശയോടും കുഞ്ഞിനോടുമൊത്ത് തിരുവനന്തപുരത്ത് തങ്ങി.
അമ്മ പതിവിലും സന്തോഷ വതിയായി കാണപ്പെട്ടു.
ഞാനും അമ്മയും തിരികെ പോന്നു.എൻറെ ലീവ് കഴിയാറായിരുന്നു.ഇനി ലീവ് നീട്ടേണ്ട ആവശ്യമില്ലാ

യിരുന്നു.കുട്ടിച്ചേച്ചി എന്ന അകന്നബന്ധത്തിലെ ഒരു സ്ത്രീ അമ്മക്ക് കൂട്ടുള്ളതുകൊണ്ട് ഞാൻ ജോലിസ്ഥലത്തേക്ക് മടങ്ങാൻ തീരുമാനിച്ചു.
പോകുന്നതിൻറെ തലേദിവസം രാത്രി അമ്മ പതിവുപോലെ ഭക്ഷണം വിളമ്പി സാധാരണപോലെയുള്ള സംഭാഷണം തുടങ്ങി.അന്ന് അമ്മ എൻറെ കള്ളപ്പുഞ്ചിരി കടമെടുത്തു എന്നോട് പറഞ്ഞു.
“ആൻ നിന്റെ ആശയല്ലല്ലോ.ഇനി അതങ്ങ് നടത്തരുതോ. ഈ അമ്മയെപ്പറ്റി നീയെന്തു വിചാരിച്ചു.ഞാൻ വെറും പൊട്ടിയാണെന്നോ.മുപ്പത്തൊന്നു വർഷം എൻറെ മകനായി ജീവിച്ചിട്ടും നിനക്കെന്നെ മനസ്സിലായില്ലോട പൊട്ടാ”.
ചിരിച്ചുകൊണ്ടാണെങ്കിലും അമ്മയുടെ ആ വിളിയുടെ പൊരുൾ എനിക്കപ്പോഴേ മനസ്സിലായുള്ളൂ.
ഞാൻ മനസ്സിൽ വിചാരിച്ചു
“ശരിയാണമ്മേ അമ്മയുടെ ഈ മകൻ അമ്മയുടെ മുൻപിൽ ഇന്നും ഒരു പൊട്ടൻ തന്നെ.”

ആരോ എഴുതിയ വരികൾ ഓർത്തുപോയി ഞാനന്നേരം.
അമ്മ,അതെഴുതാൻ കഴിയാത്ത ഒരു കവിതയാണ്.
എന്നാൽ നമ്മൾ അമ്മയ്ക്കു വേണ്ടി ചെയ്യുന്ന ഓരോ നല്ല പ്രവൃത്തിയും ആ അമ്മയെ ക്കുറിച്ചുള്ള കവിതകളാണ്.

ലിഫ്റ്റ്- വിദ്യാനന്ദൻ മറ്റപ്പിള്ളി

അവൾ അവനെ കാത്തു നിൽക്കുകയായിരുന്നു.അവൾ ഓർത്തു,എന്താണ് അദ്ദേഹം ഇന്ന് ഇത്രയേറെ വൈകുന്നത്.അവൾ അക്ഷമയായി ആ ബസ്സ് സ്റ്റോപ്പിൽ നിന്നു.ബസ്സ് സ്റ്റോപ്പിലെ ചവിട്ടു പടിയിൽ കണ്ട കല്ലിന്മേൽ അക്ഷമയോടെ ചവിട്ടി. സെക്കൻറുകൾ ഇടവിട്ട് കയ്യിലെ വാച്ചിൽ നോക്കുന്നുണ്ടായിരുന്നു അവൾ.

ഇങ്ങിനെ ലേറ്റ് ആവുക അദ്ദേഹത്തിന്റെ പതിവല്ലല്ലോ.താനാണ് പിന്നെയും ചിലപ്പോഴെങ്കിലും ലേറ്റ് ആവുക.ബോസ്സ് വൈകുന്നേരങ്ങളിൽ അവസാനം ഏൽപ്പിക്കുന്ന  ജോലിയും കൂടെ തീർത്തിട്ട് പോയാൽ മതിയെന്നു പറയുമ്പോൾ ചിലപ്പോൾ താൻ വൈകും.താൻ ബസ്സ് സ്റ്റോപ്പിൽ എത്തുമ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നുണ്ടാകും.ഇന്നെന്താണിത്രയും വൈകുന്നത്.

തിങ്ങിനിറഞ്ഞ് ഒരു ബസ്സ് വന്നു നിന്നു.യാത്രക്കാരിൽ കൂടുതലും അടുത്തുള്ള ഐ.ടി.ഓഫീസുകളിലെ “ടെക്കി”കൾ.അവരുടെയെല്ലാം നോട്ടം തന്റെ മേൽ വിഴുന്നതവൾ അറിഞ്ഞു.ഉയരം കൂടി, വണ്ണം തീരെക്കുറഞ്ഞതെങ്കിലും വേണ്ട ഭാഗങ്ങളിൽ നിമ്നോന്നതങ്ങൾ നിറഞ്ഞ ശരീരമാണ് തൻറേതെന്ന് അവൾക്കറിയാം.നീളം കൂടി തിരമാലകൾ പോലെ ചുരുണ്ട മുടികൾ തോളിനു ചുറ്റും തിങ്ങിക്കൂടി ക്കിടക്കും.

എന്നാൽ ഇന്നവളുടെ മുഖം വിവർണ്ണവും കണ്ണുകൾ ആകാംഷയാൽ വിടർന്നതുമായി കാണപ്പെട്ടു.

അവൾ തൻറെ ബാഗിൽ നിന്നും മൊബൈൽ ഫോൺ വലിച്ചെടുത്തു.നമ്പർ ഡയൽ ചെയ്തു ചെവിയിൽ വെച്ചു കാത്തു നിന്നു.ബസ് സ്റ്റോപ്പിലുള്ളവരുടെ ശ്രദ്ധ അവളിലേക്കു തിരിഞ്ഞിരുന്നു.സുന്ദരിയായ അവൾക്കെന്തോ സംഭവിക്കാൻ പോകുന്നൂവെന്ന മട്ടിലായിരുന്നു അവരുടെ നോട്ടം മുഴുവനും.നേഹയെന്ന പേരുള്ള അവൾ ഇതിനകം പരിഭ്രാന്തയായി ക്കഴിഞ്ഞിരുന്നു.

അദ്ദേഹം എവിടെയാണ്.തൻറെ കോളുകളൊന്നും എടുക്കുന്നില്ലല്ലോ. അ ദ്ദേഹത്തിൻറെ സിൽവർ ഗ്രേ ഹോണ്ട സിവിക്ക് വരുന്നതിൻറെ ഒരു ലക്ഷണവുമില്ലല്ലോ.

കാത്തു നിൽക്കണോ.അവൾ ചിന്തിച്ചു.അയാളെ ചീത്തപറഞ്ഞ് ഒരു മെസ്സേജുമയച്ചിട്ട് വീട്ടിൽ പോയാലോ.അവൾ ചിന്തിച്ചു.

എന്തു വേണമെന്ന് ആശങ്കപ്പെട്ടവൾ നിൽക്കെ അവൾക്കരികിലൊരു ബൈക്ക് വന്നു നിന്നു.ബൈക്ക് ഓടിച്ചിരുന്നയാൾ മുഴുവനായി മുഖം കവർ ചെയ്യുന്ന ഹെൽമെറ്റായിരുന്നു ധരിച്ചിരുന്നത്.അതുകൊണ്ടുതന്നെ ആളെ മനസ്സിലാകുമായിരുന്നില്ല.ഹെൽമെറ്റിൻറെ മുൻ വശത്തെ മൈക്ക ഷെൽട്ടർ ഉയർത്തിക്കൊണ്ട് അയാൾ വിളിച്ചു.

“ഹേയ് സുന്ദരീ.”

തന്നെയല്ല അയാൾ വിളിച്ചതെന്ന് അവൾ ആദ്യം വിചാരിച്ചെങ്കിലും അയാളുടെ നോട്ടം ഏറ്റുവാങ്ങാൻ മറ്റാരും അവിടെ ഉണ്ടായിരുന്നില്ലാ ത്തതിനാൽ തന്നെത്തന്നെയാണയാൾ വിളിച്ചതെന്ന സത്യം അവൾ മനസിലാക്കി. അയാൾ പുഞ്ചിരിച്ചുകൊണ്ട് മുക്കാലും മറഞ്ഞ ഹെൽമെറ്റിലൂടെ അവളെ പാളിനോക്കി, “പോരുന്നോ” എന്നു അയാൾ ചോദിക്കുന്നതുപോലെ അവൾക്കു തോന്നി.

“ഞാൻ മറ്റൊരാളെ കാത്തു നിൽക്കുകയാണ്.”

അവൾ പറഞ്ഞൂ.

“അറിയാം”.അയാൾ പതുക്കെ പറഞ്ഞു.

“എല്ലാ ദിവസവും വൈകീട്ട് 6 മണിക്ക് അയാൾ നിങ്ങളെ പിക്കപ്പ് ചെയ്യാൻ വരാറുണ്ടല്ലോ.പിന്നെ ഇന്നെന്തു പറ്റി.വിളിച്ചു നോക്കിയില്ലേ.”

അവൾക്ക് ദ്യേഷ്യം വന്നു തുടങ്ങിയിരുന്നു.

ഇയാളെന്തിനാണിതൊക്കെ ചോദിക്കുന്നത്.ഇയാളുടെ ചോദ്യത്തിന് ഞാനെന്തിന് മറുപടി കൊടുക്കണം.നാലുപാടുമുള്ള കണ്ണുകൾ തന്നെ ശ്രദ്ധിക്കുവാൻ തുടങ്ങിയിരിക്കുന്നു.കാര്യങ്ങൾ പന്തിയല്ല എന്നവൾ മനസ്സിലാക്കി.

അവൾ പറഞ്ഞു “ഞാൻ വിളിച്ചു നോക്കി പക്ഷേ എടുക്കുന്നില്ല.എങ്കിലും അതൊന്നും നിങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ലല്ലോ.നിങ്ങളൊന്നു പോയിത്തരുമോ.”

അയാൾ ബൈക്കിൻറെ ടാങ്കിൽ കൈകുത്തി നിന്നുകൊണ്ട് പറഞ്ഞു,”അയാൾ പുറത്തെവിടെയെങ്കിലും പോയിരിക്കും.കയറൂ, ഞാൻ നിങ്ങളെ വിട്ടിലെത്തിക്കാം.അതോ കാറിൽ വരുന്നവർ ലിഫ്റ്റ് തന്നാൽ മാത്രമേ സ്വീകരിക്കൂ എന്നുണ്ടോ”.

അതു കേട്ട് അതിയായ ദ്യേഷ്യം വന്നവൾ അലറി.

“പോടോ”

അതുംപറഞ്ഞ് ബസ് സ്റ്റോപ്പിൻറെ മറ്റേ അറ്റത്തേക്കവൾ മാറി നിന്നു.

നേരം വൈകിക്കൊണ്ടിരുന്നു.7.15 ആയിരിക്കുന്നു.കൃത്യം 5.15 ന് താനിവിടെ വന്നതാണ്.

പടിഞ്ഞാറു ചക്രവാളത്തിലെ ഇളം ചുവപ്പു നിറം മാറി കടും ചുവപ്പായിരിക്കുന്നു.

അതിലെ വന്ന രണ്ടു മൂന്നു ഓട്ടോ റിക്ഷകൾക്ക് അവൾ കൈകാണിച്ചു.അവർ വണ്ടി നിറുത്തിയില്ല.

എന്തും നേരിടാൻ തന്നെ അവൾ തയ്യാറായി.വീടിനെ ലക്ഷ്യമാക്കി അവൾ നടന്നു.ബൈക്കുകാരൻ പോയിട്ടില്ലായിരുന്നു.അവൾ നടക്കുമ്പോൾ അതേ വേഗതയിൽ അയാളും പിറകെ ഉണ്ടായിരുന്നു.ഒരു ഘട്ടത്തിൽ അവളെ ഓവർടേക്ക് ചെയ്തുകൊണ്ട് അവളുടെ മുമ്പിൽ അയാൾ ബൈക്കു നിറുത്തി.ഇരുണ്ട വെളിച്ചത്തിൽ അയാൾ തൻറെ ഹെൽമെറ്റ് ഊരിക്കൊണ്ട് അവളുടെ നേർക്കടുത്തു.

താൻ അപകടത്തിൽ പെട്ടിരിക്കുന്നുവെന്നവൾ തിരിച്ചറിഞ്ഞു.

നെഞ്ചത്തു കൈ വെച്ചു കൊണ്ട് സകല ദൈവങ്ങളേയും വിളിച്ചവൾ പ്രാർത്ഥിച്ചു.അവളുടെ രക്ഷക്കായി വിളിച്ചു.കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായ് ഒഴുകി.

അയാൾ അടുത്തു വന്നൂ.അവളുടെ കണ്ണുനീർ പതിയെ തുടച്ചു.

എന്നിട്ടു പറഞ്ഞൂ.

“വരൂ.എന്നോട് ദ്യഷ്യപ്പെടല്ലടോ.എൻറെ മുഖത്തു സൂക്ഷിച്ചു നോക്കെടോ.”

അവൾ തൻറെ കണ്ണുകൾ വിടർത്തി അയാളെ നോക്കി.

അവൾക്കു വിശ്വസിക്കാനായില്ല.അത് അവളുടെ സന്തോഷ് ആയിരുന്നു. സ്വന്തം ഭർത്താവ്.

നേഹ പൊട്ടിത്തറിക്കുന്നതിനു മുമ്പായി അയാൾ പറഞ്ഞു.

“ഈ റോഡിൽ വെച്ച് ഞാൻ മാപ്പ് പറയണോ.വേണ്ട എങ്കിൽ ഞാൻ പറയുന്നതൊന്നു കേൾക്കണം താൻ”

“എൻറെ മൊബൈൽ ഓഫീസിൽ വെച്ചു മറന്നു.താൻ ഇവിടെ കാത്തു നിൽക്കു ന്നുവെന്നറിയാവുന്നുകൊണ്ട് മടങ്ങിപ്പോയില്ല”.

“പിന്നെ നിങ്ങൾ എന്താ ഇത്ര താമസിച്ചത്”.നേഹ ചോദിച്ചു,

“ഞാനെത്ര വിഷമിച്ചുവെന്ന് നിങ്ങൾക്കറിയാമോ.ബസ് സ്റ്റോപ്പിലുണ്ടായി രുന്നവരെല്ലാം എന്നെ തുറിച്ചു നോക്കുകയായിരുന്നു.”

“എൻറെ കാർ ഫ്ലൈ ഫ്ളൈ ഓവറിൽ വെച്ച് ടയർ പഞ്ചറായി.കാറിൻറെ സ്റ്റെപ്പിനി കഴിഞ്ഞ പ്രാവശ്യം വർക്ക് ഷോപ്പിൽ നിന്നും എടുക്കുവാൻ മറന്നിരുന്നു.ഗാരേജിൽ നിന്നും സ്റ്റെപ്പിനിയുമായി ആൾ വരുന്നതു വരെ ഞാനവിടെ നിന്നു.കാർ അയാളെ ഏൽപ്പിച്ചു,എത്രയു വേഗം തൻറെ അടുത്തെത്താൻ ഞാൻ അയാളുടെ ബൈക്കുമെടുത്ത് പായുകയായിരുന്നു.”

“നിങ്ങൾ എന്നെ വിശ്വസിപ്പിക്കുവാൻ എക്സ്ക്യൂസ് പറയുകയാണ്”.അവൾ വെറുതെ മുരണ്ടു.

“ഇല്ല മുത്തേ ഇന്നു രാത്രിയിൽ തന്നെപ്പറഞ്ഞ് മനസ്സിലാക്കും.ഉറപ്പ്.”

അവളുടേയും മനസ്സ് ഉരുകുകയായിരുന്നു.

അവളുടെ കൈപിടിച്ച് ബൈക്കിനടുത്തേക്ക് അയാൾ നീങ്ങി.

ബസ്സ് സ്റ്റോപ്പിൽ സംഭവിച്ചതെന്തെന്നറിയാതെ നാളത്തെ ഗോസിപ്പുകൾക്കായി കാത്തു നിന്ന ജനത്തെ കൈ വീശിക്കാണിച്ചുകൌണ്ട് അവളെ ബൈക്കിൻറെ പുറകിലെ സീറ്റിലേക്ക് വലിച്ചു കയറ്റിക്കൊണ്ട് അയാൾ പറന്നു.അന്നേരം അവളുടെ കൈ അയാളുടെ ശരീരത്തെ ആകെ വരിഞ്ഞു മുറുക്കിയിരുന്നു.

ബൈക്ക് കുറെ ഓടിക്കഴിഞ്ഞപ്പോഴാണ് സ്നേഹക്ക് സ്ഥലകാല ബോധം വന്നത്.

അവൾ പറഞ്ഞൂ. “നിങ്ങൾ എന്തു മഠയത്തരമാണ് ചെയ്തത് നാളെ ഞാനെങ്ങിനെ ഓഫീസിലെ ഗോസിപ്പുകളെ നേരിടും”

ഉറക്കെയുള്ള ഒരു പൊട്ടിച്ചിരിയായിരുന്നു അയാളുടെ മറുപടി.

ഒരു ദേവതയും,അവരും പിന്നെ ഞാനും

ദത്തന്‍ ആരെയോ പ്രതീക്ഷിച്ചിട്ടെന്ന വണ്ണം ഉദ്യോഗപൂര്‍വ്വം പുറത്തേക്ക് നോക്കി നില്‍ക്കുന്നത് സുമ കണ്ടു.ഏതോ ഒരു ഫോണ്‍ വന്നപ്പോള്‍ മുതലാണ്‌ ഈ മാറ്റം.അവള്‍ ചിന്തിച്ചു.ദത്തേട്ടന്‍ എന്നോട് പറയട്ടെ ഞാന്‍ ചോദിക്കുന്നില്ല.കുറെ കഴിഞ്ഞ് ദത്തന്‍ സുമയെ വിളിച്ചു.

“മോളെ തൃശ്ശൂരില്‍ നിന്നും മേഴ്സി വിളിച്ചിരുന്നു.അവളും ഭര്‍ത്താവ് പോളും ഇന്ന് ഇവിടേക്ക് വരുന്നുണ്ടത്രേ.”

അത് ശരി .അതാണ്‌ രാവിലെ മുതല്‍ കോഴി മുട്ടയിടാന്‍ നടക്കുന്നത് പോലെ ഒരു വെപ്രാളം.” അവള്‍ കളിയാക്കി. അല്ലെങ്കിലും സുമ അങ്ങിനെ ആണ്. മേഴ്സിയെപ്പറ്റി പറയുമ്പോള്‍ സുമക്ക് ഒരു ഫലിതം പറയാനുണ്ടാകും.

ഉച്ച കഴിഞ്ഞ് മേഴ്സിയും ഭര്‍ത്താവ് പോളും എത്തി. പോള്‍ ദത്തനെ ആദ്യമായി കാണുകയായിരുന്നു.അദ്ദേഹം ദത്തനെ നോക്കി തൊഴുതു.മേഴ്സി പറഞ്ഞ് ധാരാളം കേട്ടിട്ടുള്ളത് കൊണ്ടാവാം ,ആദ്യ നോട്ടത്തില്‍ തന്നെ പോളിന് ദത്തനെ മനസിലായത്.

“രണ്ടുപേരും ഇരിക്കൂ.” ദത്തന്‍ പറഞ്ഞു. സുമയും അടുത്തെത്തി.

“എന്നെ കണ്ടിട്ട് മനസ്സിലായോ രണ്ടുപേര്‍ക്കും”മേഴ്സി ചോദിച്ചു.

“പിന്നെ” ദത്തനും സുമയും ഒന്നിച്ചു പറഞ്ഞു.

“മേഴ്സി വല്ലാതെ തടിച്ചിട്ടുണ്ട്. ദത്തന്‍ പറഞ്ഞു.

“സാറിനു കാര്യമായ മാറ്റമൊന്നുമില്ല.കട്ടി മീശ മാറ്റി ക്ലീന്‍ ഷേവ് ആക്കിയതൊഴിച്ചാല്‍” മേഴ്സിയുടെ കമന്റ്റ്.

ദത്തന് അഭിമുഖമായി രണ്ടുപേരും ഇരുന്നു.

“സാറിന്‍റെ അസുഖത്തെപ്പറ്റി കേട്ടപ്പോള്‍വല്ലാതെ ക്ഷീണിച്ചിരിക്കുമെന്നാ ണ്ഞാന്‍ കരുതിയത്.” അവളുടെ കണ്ണുകള്‍ സജലങ്ങളായെങ്കിലും മുഖത്തു സന്തോഷവും കാണാമായിരുന്നു.

“ആയിരുന്നു.ശസ്ത്രക്രിയയെ തുടര്‍ന്ന് ആറു മാസത്തെ രോഗവുമായുള്ള സമരവും രോഗത്തിന്മേല്‍ നേടിയ വിജയവും പഴയ ആരോഗ്യം വീന്ടെടുക്കുകയായിരുന്നു.” ദത്തന്‍ പറഞ്ഞു.

“സര്‍ എന്നും അങ്ങിനെ ആയിരുന്നല്ലോ.സമരം ജീവിതത്തിന്‍റെ ഭാഗമായിരുന്നല്ലോ എന്നും. അവള്‍ ശബ്ദിച്ചു.

ഈ സമയം രണ്ടു പേരുടെയും മനസ്സ് മുപ്പതു വര്‍ഷം പുറകോട്ടു സഞ്ചരിക്കുകയായിരുന്നു.

ദത്തന്‍ ഓര്‍ത്തു. ഓഫീസര്‍മാരുടെ ഒരു വലിയ സംഘടനയുടെ ജില്ലാ നേതൃത്വത്തിലായിരുന്നു,താന്‍.ജോലിയിലുള്ള നൂറു ശതമാനം ഉത്തരവാദിത്വം ,സംഘടനയുടെ ഊര്‍ജ്വസ്വലനായ പ്രവര്‍ത്തകന്‍,സഹപ്രവര്‍ത്തകരുടെ സഹായി. ഈ നിലയില്‍ സഹപ്രവര്‍ത്തകരുടെ കണ്ണിലുണ്ണി എന്ന അപരനാമം തനിക്കു ചാര്‍ത്തി തന്നത് ആരെന്നറിയില്ല.

ഓഫീസ് മേധാവി തിരുവനന്തപുരത്ത്കാരനായതിനാല്‍ ആഴ്ച്ചയില്‍ ഒരിക്കലെ വരൂ.താന്‍ സീനിയര്‍ ഓഫീസര്‍ ആയിരുന്നെങ്കിലും രാവിലെ പോസ്റ്റ്‌ വരുമ്പോള്‍ പൊട്ടിച്ച് എല്ലാം വായിച്ച് അര്‍ജെന്റ്റ്മറുപടി അയക്കുവാനുള്ളവ അപ്പോള്‍ത്തന്നെ ബന്ധപ്പെട്ട ഫയലുകള്‍ സെക്ഷനില്‍ നിന്നും വാങ്ങി മേധാവിക്കുവേണ്ടി മറുപടി തയ്യാറാക്കി അയച്ചു കൊടുക്കും.ബാക്കിയുള്ളവ എങ്ങിനെകൈകാര്യം ചെയ്യണമെന്ന നിര്‍ദേശ ത്തോടുകൂടി ജൂനിയര്‍ ഓഫീസര്‍മാര്‍ക്ക് നല്‍കും ഉടനെ ഫീല്‍ഡിലും അവിടെ നിന്നും സംഘടന പ്രവര്‍ത്തനങ്ങള്‍ക്കും പോകും.വീണ്ടും അഞ്ചു മണിക്ക് മടങ്ങി വന്നു സ്വന്തം ജോലികള്‍ തീര്‍ത്ത്‌ ഏഴു-എട്ടു മണിയോടെ തിരിച്ചു വീട്ടില്‍ പോകും. ടീച്ചര്‍ ആയ സുമ മകന്‍റെയും വീട്ടിലെ കാര്യങ്ങളും കൂടാതെ സ്വന്തം ജോലിയും ചെയ്യണം.അതില്‍സുമയ്ക്ക് യാതൊരു മടിയും പരിഭവവും ഉണ്ടായിരുന്നില്ലായെന്ന് ഇന്നും ദത്തന്‍ ഓര്‍ക്കുന്നു.

ഒരുദിവസം താന്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ മെലിഞ്ഞു സുന്ദരിയായ ഒരു പെണ്‍കുട്ടി ഇരിക്കുന്നു.തന്നെ കണ്ടതും കുട്ടി എഴുന്നേറ്റ്നിന്നു. താന്‍ കുട്ടിയോട് ഇരിക്കാന്‍ പറഞ്ഞു. കുട്ടി തന്‍റെ കയ്യില്‍ ഇരുന്ന കടലാസും കവറും തന്‍റെ നേര്‍ക്ക്‌ നീട്ടി. എംപ്ലോയ്മെന്‍റ് എക്സ്ചെയിഞ്ച് വഴി നിയമനം ലഭിച്ച മേഴ്സി എന്ന കുട്ടിക്ക് ജുനിയര്‍ ഓഫീസറായി തന്‍റെ ഓഫീസില്‍ നിയമനം ലഭിച്ചതിന്റെ ഉത്തരവായിരുന്നു അത്. ഉത്തരവ് വായിച്ചു ജോയിനിംഗ് റിപ്പോര്‍ട്ട് എഴുതി തരുവാന്‍ താന്‍ പറഞ്ഞു. അതിനുള്ള വാചകങ്ങളും പറഞ്ഞുകൊടുത്തു.

അതിനിടക്ക് വീടും നാടും മറ്റു വിവരങ്ങളും താന്‍ ചോദിച്ചു മനസിലാക്കി.തന്‍റെ നാട്ടുകാരിയാണല്ലോ എന്നും താനോര്‍ത്തു. അത് ആകുട്ടിയോടു പറയുകയും ചെയ്തു. ഹാജര്‍ പുസ്തകത്തില്‍ ഒപ്പ് വെപ്പിച്ചു.ആദ്യമായി ഒരു ഓഫീസില്‍ വരുന്നതിന്‍റെ പരുങ്ങല്‍ മെഴ്സിക്കുന്ടെന്നു താന്‍ മനസ്സിലാക്കി.

ഈ സമയം നന്ദന്‍റെ മുന്‍പിലിരുന്ന മേഴ്സിയും ആ രംഗങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരുന്നു.ആ നിമിഷത്തില്‍ ദത്തന്‍ സാറിന്‍റെ വ്യക്തിത്വം തന്നെ വല്ലാതെ ആകര്‍ഷിച്ചു കളഞ്ഞു.ആദ്യത്തെ പരിചയപ്പെടലിനു ശേഷം ഔദ്യോഗിക രംഗത്തെ ബാലപാഠങ്ങളും വിഷമം പിടിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുന്ന രീതികളും അവയുടെ നടപടി ക്രമങ്ങളും കൊച്ചു കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്ന മാതിരി തനിക്കു പറഞ്ഞു തന്നിരുന്നത് പില്‍ക്കാലത്ത് തനിക്കു എത്ര പ്രയോജനം ചെയ്തു.ദത്തനെ എനിക്കും മറ്റു സഹപ്രവര്‍ത്തകര്‍ക്കും ഒരുപോലെ ആരാധനയായിരുന്നു.അതില്‍ ത്തന്നെ തന്നോട് ദത്തന്‍ സാറിനുള്ള പ്രത്യേകം കരുതല്‍ മറ്റുള്ളവര്‍ക്ക്എന്നെ കളിയാക്കാനുള്ള വിഷയം ആയിരുന്നു.ഓഫീസില്‍ നിന്നും ഞങ്ങള്‍ ഒരുമിച്ചാണ് നടന്ന് ബോട്ട് ജെട്ടി വരെ പോവുക.ഈ യാത്രക്കിടയില്‍ സര്‍ വാ തോരാതെ സംസാരിക്കും. സര്‍ ലോകത്തുള്ള സകല കാര്യങ്ങളെപ്പറ്റിയും ആധികാരികമായി സംസാരിക്കും.ഒരിക്കലും അതൊരു ബോറടി ആയി തോന്നിയിട്ടില്ല. .താന്‍ മിക്കവാറും വീടുകാര്യങ്ങളാണ് പറയുക.അനിയത്തിമാരെ കുറിച്ചും അപ്പനെക്കുറിച്ചുമൊക്കെപ്പറയും. അമ്മ ഇളയ അനിയത്തിയെ പ്രസവിച്ച ഉടനെ മരിച്ചു. ദത്തനെ ക്കുറിച്ചും ഓഫീസില്‍ നടക്കുന്ന ഓരോ കാര്യവും അപ്പനോടും അനിയത്തി മാരോടും താന്‍ അപ്പപ്പോള്‍ പറയുമായിരുന്നതും മേഴ്സി ഓര്‍ത്തുപോയി.ദത്തനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഇളയ അനിയത്തി എറണാകുളത്തേക്കുള്ള ബോട്ടില്‍ നേരെ എതിരെ ഇരിക്കുന്ന സാറിനെ തന്‍റെ വിവരണം വെച്ചു തിരിച്ചറിഞ്ഞ കാര്യം ദത്തനോട് പറഞ്ഞപ്പോള്‍ ദത്തന്‍ കുടു കുടാ ചിരിച്ചു.മേഴ്സിയുടെ ച്ഛായയുള്ള ഒരു കുട്ടി തന്‍റെ ശ്രദ്ധയില്‍ പെട്ട കാര്യവും സര്‍ തന്നോട് പറഞ്ഞു.അത് കേട്ടപ്പോള്‍ ദത്തന് തന്നോടുള്ള സ്നേഹം എത്രയുണ്ടെന്ന് അവള്‍ അന്നു അത്ഭുതത്തോടെ ഓര്‍ക്കുകയായിരുന്നു.എന്നാല്‍ തനിക്കു ദത്തനോട് തോന്നുന്നതരത്തിലുള്ള ഒരു ബന്ധം അദ്ദേഹത്തിന് തന്നോടില്ല എന്നും വിഷമത്തോടെ ഓര്‍ത്തു.ഭാര്യ സുമയോടും മകന്‍ അമലിനോടും ദത്തനുള്ള സ്നേഹത്തിന്‍റെ ആഴവും തന്നോളം മനസിലാക്കിയവര്‍ ആരും ഉണ്ടാവില്ല എന്നും തനിക്കു അറിയാമായിരുന്നു.എങ്കിലും പിന്നീടുള്ള ഔദ്യോഗിക ജീവിതത്തില്‍ ഞങ്ങള്‍ കൂടുതല്‍ അടുക്കുകയായിരുന്നു.രണ്ടുപേര്‍ക്കും ഒരുദിവസം പരസ്പരം കാണാതിരുന്നാല്‍ ഒരു നഷ്ട ബോധം ആയിരുന്നു.തനിക്ക് അങ്ങിനെ ആയിരുന്നു.ദത്തനും അങ്ങിനെ തന്നെ ആയിരുന്നു എന്നാണ് ഇന്നും തന്‍റെ വിശ്വാസം.

ഔദ്യോഗിക ജീവിതത്തില്‍ നല്ല തിരക്കുള്ള സമയമായിരുന്നു പിന്നീടു വന്നത്.അതിനിടക്ക് വകുപ്പ് തലവന്‍ ഹെഡ് ആഫീസില്‍ നിന്നും ചെന്നൈയില്‍ വച്ചു 3 ദിവസത്തെ കോണ്‍ഫറന്‍സ് വിളിച്ചതിനുള്ള കത്ത് കിട്ടിയപ്പോള്‍ മേഴ്സി വല്ലാതെ വിഷമിച്ചു.അതിനു അറ്റന്‍ഡ് ചെയ്തി ല്ലെങ്കില്‍ ടെര്‍മിനേഷന്‍ ഉറപ്പ് .ഏതായാലും ദത്തന്‍ സാറിന്റെ പേരും കൊന്‍ഫറന്‍സ് ലിസ്റ്റില്‍ ഉള്ളത് തനിക്ക് അല്‍പ്പം സമാധാനം തന്നു എന്ന് മേഴ്സി ഓര്‍ത്തു.

ആടുത്ത ദിവസം ദത്തന്‍ വന്നപ്പോള്‍ താന്‍ പറഞ്ഞു.” സര്‍, ചെന്നൈയിലെ കൊണ്ഫെറന്‍സ് എന്നെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.എങ്ങിനെ പോകും? അപ്പന് സുഖമില്ല. അതിനാല്‍ യാത്ര പറ്റില്ല.സാറിനും മീറ്റിംഗ് ഉള്ളതല്ലേ. ഞാനും സാറിന്റെ കൂടെ പോരട്ടെ?

ദത്തന്‍ അല്‍പസമയം ആലോചിച്ചു. എന്നിട്ട് പറഞ്ഞു.

“താന്‍ എല്ലാ കാര്യങ്ങളും ആലോചിച്ചിട്ടുതന്നെയാണോ ഈ പറയുന്നത്.അപ്പനോട് സംസാരിച്ചോ?

“സര്‍ ആയതിനാല്‍ വിശ്വസിച്ചു കൂടെ പോകാം. ഒരു സഹോദരനെക്കാള്‍ സുരക്ഷിതമായിരിക്കും സാറിന്റെ കൂടെ പോകുന്നത് എന്നാണു അപ്പന്‍ പറഞ്ഞത്.” താന്‍ പറഞ്ഞു.

“അത്ര പ്രയാസപ്പെട്ടൊന്നും മീറ്റിംഗ് അറ്റന്‍ഡ് ചെയ്യേണ്ട ആവശ്യമില്ല. പിരിച്ചു വിടാനൊന്നും പോകുന്നില്ല.ഒരു മെഡിക്കല്‍ സര്‍ടിഫിക്കറ്റ് സംഘടിപ്പിക്കണം.പ്രോഗ്രസ്റിപ്പോര്‍ട്ടും ഡി.ഓ. നാരേറ്റീവ് റിപ്പോര്‍ട്ടും സഹിതം അയച്ചു കൊടുത്താല്‍ മതിയാകും.” ദത്തന്‍ ഒരു വഴി കണ്ടെത്തി.

“എങ്കിലും സര്‍ റെമ്പററി പോസ്റ്റിലുള്ള എനിക്ക് അത്രയും റിസ്ക്‌ എടുക്കാനാവുമോ?” താന്‍ വിഷമവൃത്തത്തിലായി

“ഏതായാലും ഞാനൊന്ന് ആലോചിക്കട്ടെ.” അത് മനസിലാക്കി ദത്തന്‍ പറഞ്ഞു.

അന്നു രാത്രി കിടക്കാന്‍ നേരം ദത്തന്‍ സുമയോട് എല്ലാ വിവരങ്ങളും പറഞ്ഞു. കേട്ടപ്പോള്‍ സുമ പറഞ്ഞു. “ചേട്ടന്‍ എന്തായാലും ആ കുട്ടിയുടെ കൂടെ പോകണം.”

“വിവാഹം കഴിക്കാത്ത ഒരു പെണ്‍കുട്ടിയുടെ കൂടെയാണെന്ന് മോള്‍ ഓര്‍ക്കണം.2 ദിവസത്തെ ട്രെയിന്‍ യാത്ര പോകട്ടെ ചെന്നൈയില്‍ 2 രാത്രി ഞങ്ങള്‍ ഒരുമിച്ചു ഹോട്ടലില്‍ താമസിക്കേണ്ടി വരിക എന്നത് പ്രശ്നമാണ്.അവളെ തനിച്ചു വേറെ മുറിയില്‍ ആക്കുന്നത് അതിലും റിസ്ക്‌ ഒരുമിച്ച് ഒരു ഹോട്ടലില്‍ തങ്ങുന്നത് അവള്‍ക്ക് ഒരു പക്ഷെ …..”ദത്തന്റെ വാക്കുകള്‍ മുറിഞ്ഞു.

“ദാത്തെട്ടന്റെ കാര്യം എനിക്ക് വിട്ടേര്. ഈ ആളെ ഞാന്‍ അറിഞ്ഞിടത്തോ ളം ആര്‍ക്കും അറിയില്ലല്ലോ? മറ്റു സ്ത്രീകളുമായി വേണ്ടാത്ത ഒരടുപ്പവും, അത് ഏതു സാഹചര്യത്തിലായാലും, ഉണ്ടാകില്ല എന്ന് എനിക്കറിയാം.ആരെങ്കിലും അങ്ങിനെ ഉണ്ടായി എന്ന് പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല. നേരിട്ട് കണ്ടാല്‍ ഒഴികെ…..”

“പിന്നെ അപവാദങ്ങള്‍ ആരെങ്കിലും പറഞ്ഞാല്‍ ആ കുട്ടിക്കാണ് മാനക്കേട്‌ .അത് ആ കുട്ടിയോടും അപ്പനോടും അനിയത്തിമാരോടും ചേട്ടന്‍ പറഞ്ഞു മനസ്സിലാക്കണം.” സുമ നിര്‍ബന്ധപൂര്‍വം തന്നോട് പറഞ്ഞത് ദത്തന്‍ ഇപ്പോഴും ഓര്‍ക്കുന്നു.അതിനു ശേഷമാണ് തന്‍റെ തലയില്‍ നിന്നും ഒരു ഭാരം ഇറക്കി വെച്ചത് പോലെ തനിക്കു തോന്നിയത്.

അടുത്ത ദിവസം തന്നെ താന്‍ ഒഫീസിലേക്ക് പോകും വഴി മേഴ്സിയുടെ വീട്ടില്‍ ഇറങ്ങി.അപ്പനുമായി സംസാരിച്ചു.”ഇതില്‍ നിന്നും മേഴ്സിയെ എങ്ങിനെ എങ്കിലും പറഞ്ഞു പിന്തിരിപ്പിക്കണം. അതിന് ഞാന്‍ പറഞ്ഞത് പോലെ റിപ്പോര്‍ട്ട് അയച്ചാല്‍ മതിയാകും” താന്‍ പറഞ്ഞു.

പക്ഷെ അപ്പന്‍ അത് നിഷേധിക്കുകയാണ് ചെയ്തത്.”ദത്തന്‍ സാറിനെ എനിക്കും എന്‍റെ ഇളയ മക്കള്‍ക്കും വിശ്വാസമാണ്.അവള്‍ക്ക് ഒരു സഹോദരന്‍ അല്ലെങ്കില്‍ അവളുടെ അമ്മ ജീവിച്ചിരുന്നെങ്കില്‍, സാറിനോട് എനിക്ക് ഇത് പറയേണ്ടി വരില്ലായിരുന്നു.അത് മാത്രമല്ല ഒരു സഹോദരനെക്കാള്‍ സാറിന്റെ കൂടെ വരുന്ന എന്‍റെ മകള്‍ സുരക്ഷിതയായിരിക്കുമെന്നു എനിക്ക് ഉത്തമ വിശ്വാസമുണ്ട്‌.പിന്നെ എന്‍റെ മകളെ കൂടെ കൂട്ടുന്നത്‌ കൊണ്ട് സാറിനെന്തെങ്കിലും വിഷമമുണ്ടെങ്കില്‍ വേണ്ട.”

താന്‍ വല്ലാതായി.താന്‍ ഒടുവില്‍ സമ്മതിച്ചു.രണ്ടു പേരും ചെന്നൈയില്‍ പോയി മീറ്റിംഗ് അറ്റന്‍ഡ് ചെയ്തു മടങ്ങി.

താന്‍ ഓര്‍ക്കുന്നു.ഈ സംഭവം ഡിപ്പാര്‍ട്ട്മെന്റില്‍ ഉണ്ടാക്കിയത് ഒരു അപവാദ കൊടുംകാറ്റായിരുന്നു. താനും മേഴ്സിയും അതൊന്നും അത്ര കാര്യമാക്കിയി ല്ല എന്നത് വേറെ കാര്യം.

മേഴ്സി ഒന്ന് ദീര്‍ഘശ്വാസം വിട്ടു.പോളിനോട് അവള്‍ പറഞ്ഞു.”ദത്തെട്ടനും ഞാനും ഒരു മുറിയില്‍ രണ്ടു രാത്രി കഴിച്ചു കൂട്ടിയിട്ടും ഞങ്ങള്‍ തമ്മില്‍ യാതൊരു അരുതാത്ത ബന്ധവും ഉണ്ടായില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പോളേട്ടന്‍ എന്താ പറഞ്ഞത്? അങ്ങിനെ ഒരിക്കലും കഴിയില്ലന്നോ?”

ചെറിയ ചമ്മലോടെ പോള്‍ പറഞ്ഞു.”ആ വക സംശയങ്ങളൊക്കെ നമ്മള്‍ എന്നേ തീര്‍ത്തു.അതില്‍ സുമേടത്തി നല്ല റോള്‍ അല്ലേ വഹിച്ചത്.”

ദത്തന്‍ ഒന്നു ഞെട്ടി. ദത്തന്‍ ഒന്നും അറിഞ്ഞിരുന്നില്ല.സുമ പറഞ്ഞിട്ടുമില്ല.മെഴ്സിയുടെയും പോളിന്റെയും ബന്ധത്തില്‍ ഒരു വിള്ളലുമുണ്ടാകരുതെന്ന്‍സുമക്ക്നിര്‍ബന്ധമുണ്ടായിരുന്നു.അത്രക്കുണ്ടായിരുന്നല്ലോ സഹപ്രവര്‍ത്തകരുടെ വക അപവാദ പ്രചാരണങ്ങളുടെ പ്രത്യാഖാദം.

ദത്തന്‍ കൃതജ്ഞതയോടെ സുമയെ നോക്കി.അവള്‍ ഒന്നു പുഞ്ചിരിച്ചു.എല്ലാം ഉള്ളിലൊതുക്കി ദത്തനെ സമാധനിപ്പിക്കുവാനെന്ന മട്ടില്‍ .

എന്നിട്ട് പറഞ്ഞു “മേഴ്സി, ദത്തേട്ടന്റെ മാച്ച് ഞാനല്ല മേഴ്സി തന്നെ ആയിരുന്നു.ഞാനല്‍പ്പം മുന്‍പ് വന്നു പോയത് കൊണ്ടല്ലേ?”

ദത്തന്‍ ഞെട്ടിപ്പോയി അവന്‍ ഉറക്കെ പ്പറഞ്ഞു.”

“നിന്നെ ഞാന്‍……………………”

മേഴ്സിക്കും പോളിനും ചിരിപൊട്ടി ദത്തനെക്കാള്‍ അവര്‍ സുമയെ മനസ്സിലാക്കിയിരുന്നു.

മേഴ്സി പറഞ്ഞു.”ഞങ്ങള്‍ പോകുന്നു. ദത്തേട്ടനു ഡ്രൈവ് ചെയ്യാറാ വുംപോള്‍ തൃശുര്‍ക്ക് വരാന്‍ മടിക്കരുത്. എന്റെയോ പോള്‍ഏ ട്ടന്റെയോ മൊബൈലില്‍ ഒന്നു വിളിച്ചാല്‍ മതി.വഴി പറഞ്ഞു തരാം. ഞങ്ങളുടെ മക്കളെ കാണണ്ടേ നിങ്ങള്‍ രണ്ടു പേര്‍ക്കും?

പോള്‍ കാര്‍ സ്ടാര്ട്ട് ചെയ്തു.മേഴ്സിയും പോളും യാത്രാ മൊഴി നല്‍കി.ദത്തനും സുമയും കാര്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ നോക്കി നിന്നു.

ദത്തന്റെ വലതു കൈ സുമയുടെ അരക്കെട്ടില്‍ ഒരു പാമ്പിനെ പോലെ ബലമായി ചുറ്റിയിട്ടുണ്ടായിരുന്നു അന്നേരം