ഇഡ്ഢലി വട..

തമാശ എന്നും ആസ്വദിക്കുവാനുള്ളതാണ് എന്നാണ് പൊതുവെ പറയപ്പെടുന്നത്.എന്നാൽ എപ്പോഴും എങ്ങിനേയും പരിസരവും സന്ദർഭവും നോക്കാതെ തമാശ തട്ടിവിട്ടാലോ.അതിന്റെ തിക്തഫലമാണ് രാമൻനായർക്കു കിട്ടിയത്.

രാമൻനായരും പത്മനാഭപിള്ളയും അടുത്ത സുഹൃത്തുക്കൾ.വൈകുന്നേരങ്ങ ളിൽ വെടി പറയാനും ഞായറാഴ്ച്ചകളിൽ ചീട്ടു കളിക്കുവാനും കൂടുന്ന എട്ടു പത്തുപേരിൽ പ്രധാനികൾ. രണ്ടുപേരുടേയും സുഹൃത്തായ ഒരാൾ മരിച്ചു.സഞ്ചയനത്തിന് സുഹൃത്തുക്കൾ എല്ലാം കണ്ടുമുട്ടി.ഇഢലിയും വടയും കൂട്ടി ബ്രേക്ക്ഫാസ്റ്റുകഴിഞ്ഞ് കൈതോർത്തുന്നതിനിടയിൽ പത്മനാഭപിള്ളയോട് രാമൻ നായരുടെ ചോദ്യം വന്നു.

“പത്മനാഭപിള്ളേ ഇങ്ങിനെയൊക്കെ നടന്നാൽ മതിയോ.ഇനി ഇതുപോലെ പിള്ളയുടെ വക ഇഢലിയും വടയും ഞങ്ങൾക്കെന്നാ തരിക”

ചോദ്യം കേട്ട് ഞെട്ടൽ ഉള്ളിലൊതുക്കി പത്മനാഭപിള്ള ഒന്നു മൂളി. അത്രതന്നെ.കേട്ടു നിന്നവരിൽ മിക്കവർക്കും രാമൻനായരുടെ സ്വാഭാവം അറിയാമെങ്കിലും ആർക്കും അതത്ര രസിച്ചില്ല.

അന്നു രാത്രി പത്മനാഭപിള്ള മരിച്ചു.

അതിനു ശേഷം പല്ലുതേക്കുവാനും, ഭക്ഷണം കഴിക്കുവാനുമല്ലാതെ രാമൻനായർ വായ് തുറന്നിട്ടില്ല.

 

ആലക്കോട് ഡെയ്സ്

 

ആലക്കോട്ട് ഭാർഗ്ഗവി ചിറ്റമ്മയുടെ നാട്ടിലേക്ക്     ചിറ്റമ്മയെ കാണാൻ യാത്ര ചെയ്യുമ്പോൾ നന്ദൻ ചിന്തിച്ചു.

25 വർഷം കഴിഞ്ഞിരിക്കുന്നു.ഇല്ലാത്ത ഔദ്യോഗികത്തിരക്കിന്റെ കാര്യവും പറഞ്ഞ് ബന്ധുക്കളുടെ വീടുകളിൽ പോകൽ ചുരുക്കിക്കൊണ്ടു വരികയായിരുന്നല്ലോ താൻ.

സ്കൂൾ വെക്കേഷൻ കാലത്ത് ചിറ്റയുടെ വീട്ടിൽ വിരുന്നു പോവുക തന്റെ ഇഷ്ട യാത്രയായിരുന്നു. കോളേജിലെത്തിയിട്ടും ആ പതിവ് മുടക്കിയിട്ടില്ല.ചേച്ചി യുടെ മകൻ തന്റെയും സ്വന്തം മകനായിട്ടാണ് ചിറ്റ കണ്ടിരുന്നത്.

ഓടിട്ട ചെറിയ വീട്.തനി നാടൻ ഉൾപ്രദേശം.ബസ്സിറങ്ങി 5 മൈലോളം നടന്ന് വയൽപാടങ്ങളും താണ്ടി വീട്ടിൽ എത്തുമ്പോൾ ഉച്ചക്ക് 12 മണിയെങ്കിലും ആകും.വീട്ടിൽ നിന്നാൽ വളരെ ദൂരെ നിന്നുപോലും വരുന്നവരെ കാണാം.പാടം തുടങ്ങുന്ന സ്ഥലത്തെത്തുമ്പോൾ ത്തന്നെ ചിറ്റമ്മ പറയുമത്രേ നന്ദൻ വരുന്നുണ്ട് കറിക്ക് അവനു പറ്റിയതൊന്നുമില്ല.കൊടുക്കുവാൻ നിറുത്തിയിരിക്കുന്ന ആ പൂവനെ കൊല്ല്.

താൻ ചെല്ലുന്ന ദിവസം ഒരു പാവം കോഴിയുടെ ആയുസ്സ് അങ്ങിനെ അവസാനിക്കും.അമ്മിണിച്ചേച്ചിയും സുധാകരൻ ചേട്ടനും കൂടി കോഴിയെ ഓടിച്ചിട്ട് പിടിച്ച് ശരിയാക്കും.സകല വിഭവങ്ങളോടും കൂടി ചിറ്റമ്മ 2 മണിയാകുമ്പോഴേക്കും ഊണ് റെഡിയാക്കി ഉണ്ണാൻ വിളിക്കും ഊണിനിടയിലാണ്.വിശേഷങ്ങൾ ചോദിച്ചറിയുക.ചിറ്റമ്മയുടെ ഭക്ഷണത്തിന്റെ രുചികൊണ്ട് താൻ രണ്ടിരട്ടി ഭക്ഷണം കഴിക്കും.

വലിയ വീട്ടു വളപ്പ്.അതിൽ ഇല്ലാത്ത വൃക്ഷങ്ങളും പച്ചക്കറികളും ദുർലഭം.പശു,ആട്,എല്ലാം ഉണ്ട്.എല്ലാം ചിറ്റമ്മ നോക്കി നടത്തും.തനി നാട്ടിൻപുറത്തുകാരും കൃഷിക്കാരുമായതുകൊണ്ട് നഗരത്തിന്റെ ഒരു വഞ്ചന യും മനസ്സിലാകാത്ത നിഷ്കളങ്കർ.താൻ ചെന്നാൽ ഇളയകുട്ടികളും തന്റെ കൂടെ കൂടും.താനും അവരോടൊപ്പം തൊടിയിൽ ഇറങ്ങിക്കളിക്കണം. ചില പ്പോൾ ഈ വിരുന്ന് അവസാനിക്കുന്നത് രണ്ടുദിവസം കഴിഞ്ഞായിരിക്കും.റേഡിയോ, മറ്റു സംഗീതഉപകരണങ്ങൾ ഒന്നുമില്ലെങ്കിലും തനിക്ക് ബോറടിക്കുകയില്ല. എത്രയോ തവണ ഈ രംഗങ്ങൾ ആവർത്തിച്ചിരിക്കുന്നു.

ഇപ്പോൾ ചിറ്റമ്മക്ക് 85 കഴിഞ്ഞിരിക്കും.പഴയതു പോലെ എഴുന്നേറ്റു നടക്കുവാനോ പണിയെടുക്കുവാനോ കഴിയില്ല എന്നറിഞ്ഞതു മുതൽ കാണാൻ ഒരാഗ്രഹം തോന്നി.കഴിഞ്ഞ ദിവസം കണ്ട സ്വപ്നം അതിനൊരു നിമിത്തവുമായി.

നന്ദൻ എത്തുമ്പോൾ രാവിലെ 10 മണിയായി.പോകുംവഴി നാട്ടിലുണ്ടായ മാറ്റങ്ങൾ ശ്രദ്ധിച്ചു. നെൽവയലുകൾ ടാർ റോഡുകൾക്കും വീടുകൾക്കും വേണ്ടി വഴിമാറി.ഇരുവശങ്ങളിലും കൂറ്റൻ കെട്ടിടങ്ങൾ.കെട്ടിടങ്ങളിൽ ചെറിയതരം സൂപ്പർമാർക്കറ്റുകൾ,ഗൾഫ് പണത്തിന്റെ മുഴുവൻ ഗാംഭീര്യവും മുറ്റി നിൽക്കുന്ന രമ്യഹർമ്മ്യങ്ങൾ.

നാടിനു മാറ്റമുണ്ടായെങ്കിലും വീട് കണ്ടു പിടിക്കുവാൻ വിഷമമുണ്ടായില്ല.പഴയ ഓടു വീടിന്റെ സ്ഥാനത്ത് ഇരുനില വീട്.വീടിന്റെ മുൻവശം പച്ചക്കറികളും,മരങ്ങളും നിന്നിരുന്ന സ്ഥാനത്ത് പൂന്തോട്ടത്തിൽ ആന്തൂറിയവും,ഓർക്കിഡും,മുൾച്ചടികളും മറ്റും വളർന്നു നിൽക്കുന്നു.പശുത്തൊഴുത്തിന്റെയും ആട്ടിൻകൂടിന്റേയും സ്ഥാനത്ത് ഔട്ട് ഹൌസ് പണിതിരിക്കുന്നു.കാർ ഷെഡും ഷെഡിൽ ഇന്നോവയും.അകത്ത് മുറികളെല്ലാം ആധുനികവൽക്കരിക്കപ്പെട്ടിരിക്കുന്നു.76 ഇഞ്ച് സ്ക്രീൻ സോണി ടിവിയും.ഫൈവ് ചാനൽ മ്യൂസിക് സിസ്റ്റവും ഹോം തിയേറ്ററും കമ്പ്യൂട്ടറും ലാപ്പ് ടോപ്പും ഡ്രോയിംഗ് റൂമിൽ.

പഴയതുപോലെ തന്നെ സുധാകരൻ ചേട്ടനും അമ്മിണിച്ചേച്ചിയും അനുജനും ഭാര്യയും മക്കളും എല്ലാവരും തന്നെക്കാണാനും കുശലം പറയാനും എത്തി.ഇത്രനാളും വരാതിരുന്നതിൽ പരിഭവം മുഖത്തും ഭാഷയിലും മുറ്റിനിന്നു.സുധാകരൻ ചേട്ടന്റെ അനുജൻ ബൈക്കുമെടുത്തുകൊണ്ട് ചേട്ടാ ഞാനിപ്പം വരാം എന്നു പറഞ്ഞ് പാഞ്ഞുപോയി.”

തന്റെ ജോലിത്തിരക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങളും പറഞ്ഞു രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും ചിറ്റമ്മ തന്നെത്തന്നെ ശ്രദ്ധിച്ചുകൊണ്ട് വിശ്വാസം വരാത്തതുപോലെ ഇരുന്നു.

ചിറ്റമ്മയുടെ കണ്ണുകൾ കുഴിഞ്ഞിരിക്കുന്നു.കവിളുകൾ ഒട്ടി.തിമിര ശസ്ത്രക്രിയ കഴിഞ്ഞ് ഇരിക്കുകയാണ്.എങ്കിലും തന്നെ ക്കണ്ടപ്പോൾ ആകണ്ണുകളിലെ അസാധാരണ തിളക്കം താൻ കണ്ടു.

ഉച്ചിക്ക് 12.30 ആയപ്പോഴേക്കും ഡൈനിംഗ് ടേബിളിൽ ഭക്ഷണം വന്നു.എല്ലാവരും ഒപ്പം ഇരുന്നു.ഒരു ഫൈവ് സ്റ്റാർ ഭക്ഷണം മുഴുവനുമുണ്ട്.

ഊണു കഴിച്ചുകൊണ്ടിരുന്നപ്പോൾ അനുജന്റെ ഭാര്യ ഷേർളി പറഞ്ഞു “ഇവിടെ അടുത്തുതന്നെ ഒരു പുതിയ ഹോട്ടൽ വന്നിട്ടിണ്ട്.ഫോണിൽ വിളിച്ചു പറഞ്ഞാൽ എല്ലാം വീട്ടിലെത്തും.ഇതെല്ലാം അനിടത്തെയാ”

നന്ദൻ ഭക്ഷണം കഴിച്ചു.കൊള്ളാം.

യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ഓടിച്ചിട്ടു പിടിച്ച പഴയ പൂവൻ കോഴിക്കറിയുടെയും ചിറ്റമ്മ നട്ടു വളർത്തിയ പച്ചക്കറികൊണ്ടുള്ള കറികളുടേയും ഓർമ്മയായിരുന്നു മനസിൽ.

നന്ദൻ അടുത്ത ദിവസം തന്നെ കോഴിക്കോട്ടേക്കുപോയി.ഒരാഴ്ച്ച കഴിഞ്ഞു മൊബൈലിൽ രമയുടെ ഫോൺ.അവൾ പറഞ്ഞു.

”ഭാർഗ്ഗവിച്ചിറ്റ മരിച്ചു കഴിഞ്ഞ രാത്രി.നന്ദേട്ടൻ വരണം.എന്നിട്ടേ ബോഡി എടുക്കൂ എന്നു സുധാകരൻ ചേട്ടൻ പറഞ്ഞിട്ടുണ്ട്”

“ഞാനെത്തുമെന്നു ഇപ്പോൾത്തന്നെ വിളിച്ചു പറഞ്ഞേക്കൂ”.നന്ദന് അത്രയും പറയുവാനേ കഴിഞ്ഞുള്ളൂ

പവർ ഓഫ് അറ്റോണി

നന്ദു വളരെക്കാലത്തിനു ശേഷം തൻറെ കൃഷിയിടങ്ങളിൽ ചെന്നതാണ്.താൻ ഉദ്യോഗവുമായി നാടു ചുറ്റുമ്പോൾ തൻറേതുൾപ്പെടെയുള്ള കൃഷികളെല്ലാം നോക്കി നടത്തിയിരുന്നത് ഗോപുവേട്ടൻ.മറ്റു സഹോദരങ്ങൾക്കു വേണ്ടി ഉന്നത വിദ്യാഭ്യാസം പോലും വേണ്ടെന്നു വെച്ചു ആ സഹോദരസ്നേഹി.

നെൽപ്പാടങ്ങളും അതോടൊപ്പം തെങ്ങു സമൃദ്ധിയായി വളരുന്ന പറമ്പും ഒരു ചെറിയ വീടും അതോടു ചേർന്നൊഴുകുന്ന ദേശീയ ജലപാതയും. തൻറെ കുട്ടിക്കാലത്ത് അച്ഛനോടും ജ്യേഷ്ഠനോടുമൊപ്പം വരുമായിരുന്നു താനും സഹോദരിമാരും ഇവിടെ എന്നും. ലോകത്തെവിടെയായിരുന്നപ്പോഴും ഇവിടുത്തെ പ്രകൃതിയെയും ഗന്ധത്തേയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു, നന്ദുവെന്നും.

നന്ദുവിനെ കണ്ടപാടെ അച്ഛൻറെ പഴയ പണിക്കാരൻറെ മകൻ ജോർജ് അടുത്തു വന്നു ചോദിച്ചു.

“നന്ദു എന്നു വന്നൂ.റിട്ടയർ ചെയ്തല്ലേ.ഗോപുവേട്ടൻ കഴിഞ്ഞ മാസം നാളികേരം ഇടുവിക്കുവാൻ വന്നപ്പോൾ പറഞ്ഞിരുന്നു.”

ജോർജ്ജുമായി സംസാരിച്ചു നിൽക്കുമ്പോൾ ഒരു രൂപം,സ്ത്രീരൂപം ഓടിവന്നു.എന്തോ ഒക്കെ അവ്യക്തമായി പിറുപിറുത്തു കൊണ്ടാണ് വരവ്. സാരിയും ബ്ളൌസുമെല്ലാം വലിച്ചു വാരിച്ചുറ്റിയിരിക്കുന്നു.തീഷ്ണമായ അവളുടെ കണ്ണുകൾ തന്നെ ത്തന്നെ തുറിച്ചു നോക്കുന്നതായി നന്ദുവിനു തോന്നി.

“മാധവൻ പാപ്പൻറെ മകൾ മഹിളയാണത്. നന്ദുവേട്ടൻ അറിയില്ലേ?”

പെട്ടെന്നു നന്ദു ഞെട്ടിയത് ജോർജ് അറിയാതെയിരിക്കുവാൻ അവൻ ശ്രമിച്ചു.മഹിള, തൻറെ സ്കൂൾ സഹപാഠി. ഇതെന്തു വേഷം,കോലം.അവൻ ഓർത്തു.

“എത്രയോ വർഷമായി ഞാൻ കാണുമ്പോഴൊക്കെ മഹിളച്ചേച്ചി ഇങ്ങിനെയാണ്.ഭ്രാന്താണെന്ന് നാട്ടുകാർ പറയുന്നു.ഞങ്ങളെയൊക്കെ അറിയാം.പക്ഷേ ഒന്നും സംസാരിക്കാറില്ല.എപ്പോഴും ഈ പരിസരത്തു ണ്ടാകും.തൊടിയിൽ വീഴുന്ന നാളികേരവും മറ്റും മറ്റാർക്കും തൊടാൻ അധികാരമില്ല.ഒരിക്കൽ തെക്കേതിലെ കല്ലാണിച്ചേച്ചി നാളികേരം വീണത് പിറക്കിയെടുക്കുവാൻ ശ്രമിച്ചതിന് മടലുകൊണ്ടടിച്ചു. തലപൊട്ടി.നാലു സ്റ്റിച്ചിട്ടു.ആരെങ്കിലും നിങ്ങൾക്കെന്തധികാരം ഈ ഭൂമിയും വീടുമൊന്നും നിങ്ങളുടേതല്ലല്ലോ എന്നു ചോദിച്ചാൽ അവർ പറയും ഇതെൻറെ ക്ളാസ്സ് മേറ്റിൻറേയാ, എനിക്കു പവർ ഓഫ് അറ്റോർണി തന്നിട്ടുണ്ട്അതോടെ അവരുടെ വായടയും.”

ജോർജ്ജ് തുടർന്നു.” S.S.L.C. കഴിഞ്ഞപ്പോൾ ടൈപ്പും ഷോർട്ട് ഹാൻറും പഠിച്ചു.എറണാകുളം അഡ്വക്കറ്റ് ജനറൽ ഓഫീസിൽ സ്റ്റെനോഗ്രാഫർ ആയി ജോലിയും കിട്ടി.പക്ഷേ ജോലിയിൽ പ്രവേശിച്ച അന്നു തന്നെ വൈകീട്ട് രാജിയും വെച്ചു പോന്നു.എന്തോ പേടി തട്ടിയതാണെന്നാണ് കേട്ടറിവ്.”

നന്ദു ആലോചിച്ചു,ക്ളാസിലെ നല്ലവണ്ണം പഠിക്കുന്ന കുട്ടികളിൽ ഒരാൾ.തൻറെ ഒപ്പം മാർക്കു വാങ്ങിയിരുന്നവളാണ് മഹിള.അച്ഛന് ഒരു ചെറിയ പലചരക്കുകട നടത്തുന്നതിൽ നിന്നുള്ള വരുമാനത്തിൽ നിന്നു വേണം അഞ്ചെട്ടു അംഗങ്ങളുള്ള കുടുംബം പുലരാൻ.എന്നിട്ടും മഹിള ഫസ്റ്റ് ക്ളാസിൽ എസ്.എസ്.എൽ.സി പാസായി.ആകെ പായായവർ 16. മൂന്ന് ഫസ്റ് കാളാസുള്ളതിൽ ഒന്നു തനിക്കും വാസു മേനോനും മാത്രം.കോളേജിൽ അയച്ചു പഠിപ്പിക്കുവാൻ മാധവനാശാനെക്കൊണ്ട് കഴിയില്ല.എന്നും കോളേജിൽപോകാൻ കഴിയാത്തവർ ചെയ്യുന്നതു പോലെ മാധവനാശാനും മകളെ ടൈപ്പും ഷോർട്ടു ഹാൻറും പഠിപ്പിച്ചു. താൻ വെക്കേഷനു വീട്ടിൽ ചെല്ലുമ്പോൾ അറിയുന്നതാണിത്.അതിനു ശേഷം മഹിളയെ ക്കാണാൻ തനിക്കു കഴിഞ്ഞിട്ടില്ല.ജോലി കിട്ടിയതും രാജി വെച്ചതും ജോർജ്ജ് പറഞ്ഞപ്പോഴാണ് അറിയുന്നത്.

*************************************************

അവിടവിടെ വയലിൻ കരയിലും വീടിൻറെ തൊടിയിലും പുഴക്കരയിലും എന്തോ അന്വേഷിച്ചു നടക്കുന്ന ഭാവത്തിൽ നടന്നിരുന്ന മഹിള പെട്ടെന്നാണ് തൻറെ നേരെ തിരിഞ്ഞത്.

“നന്ദൂ, എന്നു വന്നു.മുടിയൊക്കെ നര വന്നൂലോ.ഭാര്യയും മക്കളും വന്നില്ലേ.എനിക്കൊന്നു കാണിച്ചു തരുമോ അവരെ.” അവൾ നിറുത്താതെ പറഞ്ഞു.

വീണ്ടും ഞെട്ടൽ.ഇവളെയാണോ നാട്ടുകാർ ഭ്രാന്തി എന്നു വിളിക്കുന്നത്.എത്ര വർഷത്തിനു ശേഷം. നാൽപ്പതോ, നാൽപ്പത്തഞ്ചോ.താൻ ആകൃതിയിലും പെരുമാറ്റത്തിലും എത്രയോ മാറിപ്പോയെന്നു തനിക്കു തന്നെ അറിയാം.എന്നിട്ടും അവളെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

ഒന്നും മിണ്ടാൻ നന്ദുവിനു തോന്നിയില്ല. എന്തു പറയുമെന്നും.

എങ്കിലും കുറച്ചു നേരത്തെ മൌനത്തിനു ശേഷം പറഞ്ഞു.

“ഭാര്യയും മക്കളും മാത്രമല്ല ഇപ്പോൾ ഒരു പേരക്കുട്ടിയും കൂടിയുണ്ട്.നാട്ടിലേക്കു മടങ്ങും മുമ്പ് ഞാൻ വരാം അവരെയും കൂട്ടി.പക്ഷേ മഹിളയെ ആ പഴയ നല്ലകുട്ടിയായി എനിക്കു കാണണം.”

നന്ദു നടന്നു നീങ്ങുന്നതിനിടയിൽ ഒന്നു തിരിഞ്ഞു നോക്കി.മഹിളയുടെ കണ്ണുകൾക്ക് നേരത്തെകണ്ട തീഷ്ണതയില്ല.

ശാന്തതയും സ്നേഹവും കലർന്ന നിറകണ്ണുകൾ തന്നെ പിന്തുടരുന്നതായി അവനു തോന്നി.

*******************************        ***********************  *********************

 

 

റോൾ മോഡൽ..

എന്റെ പ്രിയപ്പെട്ട  രാജൂ,

നിനക്കെന്തേ ഇങ്ങിനെ തോന്നാൻ.സ്വന്തം കാര്യത്തേക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി ഓടി നടന്ന് തനിക്കു വേണ്ടി ഒന്നും ചെയ്യാനാവാതെ, വിളക്കിലെ  തീനാളം പോലെ മറ്റുള്ളവർക്കായി പ്രകാശം പരത്തി നൽകി നീ എരിഞ്ഞടങ്ങുകയായിരുന്നുവോ.

അച്ഛന്റെ പ്രായമുള്ള എനിക്കുപോലും വഴികാട്ടിയായി വർത്തിച്ച നീ,എന്നോടുപോലും പറയാതെ ഒരു രാത്രിയിൽ ദൈവം തന്ന ഒരേയൊരു ജീവിതം വലിച്ചെറിഞ്ഞ് ആത്മഹത്യയിൽ അഭയം തേടിയതെന്തിന്.നിന്റെ വൈവാഹിക ജീവിതത്തിൽ എന്തെങ്കിലും കരടുണ്ടായിരുന്നുവെന്നോ,എല്ലാ കാര്യ ങ്ങളും തുറന്നു ചർച്ച ചെയ്തിരുന്ന നമ്മൾക്കിടയിൽ ഒരു രഹസ്യം മാത്രം ബാക്കി വെച്ച് നീ മടങ്ങുമെന്നോ എപ്പോഴെങ്കിലും ഒരു സൂചന തന്നിരുന്നെങ്കിൽ എനിക്ക് ഫലപ്രദമായി ഇടപെടാമായിരുന്നു.എങ്കിൽ നിന്നെ എനിക്കും നിന്റെ കുടുംബത്തിനും നഷ്ടമാകുമായിരുന്നില്ല.ഇളയച്ഛൻ എന്നതിലുപരി നല്ല രണ്ടു സുഹൃത്തുക്കൾ കൂടിയായിരുന്നില്ലേ നമ്മൾ.

നിന്നെ വെറുക്കുന്നവരോ,ശത്രുവായി കാണുന്നവരോ ആരും ഉണ്ടാകില്ല എന്നതായിരുന്നു എന്റെ വിശ്വാസം.ഇപ്പോഴും അതു തന്നെ.പക്ഷേ നിന്റെ മരണം, സ്വയം വരിച്ച മരണം ,നിന്നെ വെറുക്കുന്നത് നീ മാത്രമാണ് എന്ന നിന്റെ തിരിച്ചറിവിലായിരുന്നുവോ നിന്റെ തിരിച്ചുപോക്ക്.അതു മാത്രമായിരിക്കില്ല.നിന്റെ ജീവിതത്തിൽ എന്തിനും ഏതിനും അവസാനം വരെ തണലായിരിക്കേണ്ട വ്യക്തിയിൽ നിന്നും അത്രമാത്രം നീ അകന്നുപോയിരു ന്നുവോ.

എങ്കിൽ നിനക്കു തെറ്റി.ഈ ഭൂമിയിൽ ജീവിതാവസാനം വരെ സ്നേഹം പരസ്പരം നൽകി പിരിഞ്ഞുപോയവർ കോടികളിൽ ഒരു ജോടി മാത്രമായിരിക്കും.എന്നേയും നിന്റെ ആന്‍റിയേയും നിന്റെ റോൾ മോഡൽ ദമ്പതികളായി നീ കണക്കാക്കിയിരുന്നതും മറ്റുള്ലവരുടെ മുമ്പിൽ അതു പരസ്യമായി പ്രഖ്യാപിക്കുവാനും നീ ശ്രമിക്കുമ്പോഴും എല്ലാം തികഞ്ഞവരായിരുന്നില്ല ഞങ്ങൾ പോലും എന്ന യാഥാർത്ഥ്യം നിന്നോട് പറഞ്ഞു തരാൻ എന്റെ ഈഗോ ഒരു തടസ്സമായിരുന്നതെന്തേ.എന്റെ പുരുഷ മേധാവിത്വത്തിന്റെ തീഷ്ണതയിൽ നിന്റെ ആന്റി വിനീത വിധേയയായ അടിമയായ ഒരു ഭാര്യ ആയിരുന്നിരിക്കാം.അതിൽ അവൾ ആനന്ദം കണ്ടെത്തുന്നവളായിരിക്കാം.അതു നീ പരിശുദ്ധമായ പ്രണയമായും സ്നേഹമായും തെറ്റിദ്ധരിച്ചുവോ.അതുമായി നിങ്ങളുടെ കുടുംബജീവിതം താര തമ്യം ചെയ്തുവോ. അതിന്റെ അവസാനമായിരുന്നുവോ നിന്റെ തിരിച്ചുപോക്ക്.

നിന്നെ സ്വയം ഇല്ലാതാക്കുമ്പോൾ നിന്റെ ഇത്തിരിയില്ലാത്ത മകനേയും അനാഥയായ ഭാര്യയേയും നീ എന്തേ ഓർത്തില്ല.നമുക്ക് ജീവിതത്തിൽ റോൾ മോഡലുകൾ ഇല്ല.നമ്മുടെ റോൾ മോഡലുകൾ നാം മാത്രം.കാരണം നമ്മുടെ ജീവിതം നമ്മുടേതു മാത്രം.

ഇതു നിന്നെ പറഞ്ഞു മനസ്സിലാക്കിക്കുവാൻ ഞാൻ വൈകിപ്പോയോ.

എങ്കിൽ രാജൂ- മാപ്പ്.