ലേഖകന്‍: വിദ്യ മറ്റപ്പിള്ളി

മഴ,ഒരു സംഗീതം

നൽകുമ്പോൾ മനസിൻറെ കോണിലെവിടേയോ മുള്ളു തറക്കുന്ന വേദന.

കുട്ടിയായിരുന്നപ്പോൾ മഴയെ ശപിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. സ്കൂൾ തുറക്കുന്ന സമയമാവുമ്പോഴേക്ക് നമ്മെ ശല്യപ്പെടുത്താൻ വരുന്നൊരു ഉപദ്രവകാരി.പാവാടയും ബ്ളൌസും ധരിച്ച്മഴയത്ത് നനഞ്ഞ് ക്ളാസിലിരിക്കുമ്പോൾ വല്ലാത്തൊരു വിമ്മിട്ടം.അടുത്തിരിക്കുന്ന കൂട്ടുകാരി യും അങ്ങിനെ തന്നെ.പിന്നെ ശരീരങ്ങൾ വമിപ്പിക്കുന്ന ചൂട് തട്ടി വസ്ത്രങ്ങൾ ഉണങ്ങിക്കഴിയുമ്പോഴുള്ള ആശ്വാസം.

ഓല കെട്ടിയ ക്ളാസ്സ് മുറിയുടെ മുകളിൽ മഴ വീഴുന്ന ശബ്ദം,കുറെക്കൂടി മുതിർന്ന ക്ളാസിലായപ്പോൾ ഓടിൻറെ പുറത്തു വീഴുന്ന മഴയുടെ ആരവം, കലാശാലകളിലെ ടെറസ്സിൻറെ മുകളിൽ വീണ് കുഴലിലൂടെ ഒഴുകുന്ന മഴവെള്ളത്തിൻറെ പള പള ശബ്ദം,മൂന്നും വ്യത്യസ്തങ്ങളായ അനുഭൂതി തരുമായിരുന്നു. മഴയുടെ ശബ്ദവും പുതിയ പാഠപുസ്തകങ്ങൾ തുറക്കുമ്പോൾ വമിക്കുന്ന ഗന്ധവും കൂടിക്കലർന്ന ഓർമ്മകൾ ഇപ്പോഴും ഉണർത്തുന്നതുകൊണ്ടാവാം,വീട്ടിൽ തനിച്ചാവുമ്പോൾ മഴ തകർത്തു പെയ്യുമ്പോൾ മഴാരവത്തിൻറെ അകമ്പടിയോടെ തകര ഷീറ്റുകളുടെ പാളികളിലൂടെ സമാന്തരരേഖകളായി ഭൂമിയിൽ പതിച്ച് ഭൂമിയുടെ ദാഹം തീർക്കാൻ ഒഴുകിയോടുന്ന മഴത്തുള്ളിക്കൂട്ടം നോക്കി നിൽക്കാൻ ആർത്തി പൂണ്ട കൊതി.

മഴക്കാലത്ത് പനിപിടിച്ചു കിടക്കുന്നതു പോലും സുഖമുള്ള ഓർമ്മയായിരുന്നില്ലേ തനിക്ക്.എന്നാൽ ഇന്ന്? മഴക്കാലം വരവായി എന്നു കേൾക്കുമ്പോൾ ത്തന്നെ ആകെ ഒരസ്വസ്ഥത.രോഗങ്ങളുടെ കാലം എന്നു വിളിപ്പേരിട്ടു വിളിക്കുന്നൂ നമ്മൾ അതിനെ.അതിനാലായിരിക്കണം ഇങ്ങിനെ തോന്നുന്നത്.വസന്തത്തെ എങ്ങിനെ നാം എതിരേൽക്കുന്നുവോ അതിൽ കൂടുതലായി മഴയെ എതിരേൽക്കേണ്ടതല്ലേ?. ഭൂമിക്ക് നിലനിൽപ്പ് നൽകുന്ന മഴയെ സ്നേഹിച്ചു തുടങ്ങിക്കൂടെ നമുക്കു വീണ്ടും.

മഴ എന്നത് ഇനി ഒരു കിട്ടാക്കനിയായി മാറുമോ.എല്ലാവരും അങ്ങിനെ പറയുന്നു.നമുക്കു പ്രാർത്ഥിക്കാം വരുണനോട്.പഴയ മഴയെ നമുക്ക് തിരികെ തരൂ………….

ഏവർക്കും ആരോഗ്യത്തിൻറേയും സന്തോഷത്തിൻറേയും ആത്മനിർ വൃതിയുടേയും പോയകാലത്തിൻറെ പുന:സമാഗമത്തിൻറേയും നല്ലൊരു വർഷക്കാലം ആശംസിക്കുന്നു.

പവർ ഓഫ് അറ്റോണി

നന്ദു വളരെക്കാലത്തിനു ശേഷം തൻറെ കൃഷിയിടങ്ങളിൽ ചെന്നതാണ്.താൻ ഉദ്യോഗവുമായി നാടു ചുറ്റുമ്പോൾ തൻറേതുൾപ്പെടെയുള്ള കൃഷികളെല്ലാം നോക്കി നടത്തിയിരുന്നത് ഗോപുവേട്ടൻ.മറ്റു സഹോദരങ്ങൾക്കു വേണ്ടി ഉന്നത വിദ്യാഭ്യാസം പോലും വേണ്ടെന്നു വെച്ചു ആ സഹോദരസ്നേഹി.

നെൽപ്പാടങ്ങളും അതോടൊപ്പം തെങ്ങു സമൃദ്ധിയായി വളരുന്ന പറമ്പും ഒരു ചെറിയ വീടും അതോടു ചേർന്നൊഴുകുന്ന ദേശീയ ജലപാതയും. തൻറെ കുട്ടിക്കാലത്ത് അച്ഛനോടും ജ്യേഷ്ഠനോടുമൊപ്പം വരുമായിരുന്നു താനും സഹോദരിമാരും ഇവിടെ എന്നും. ലോകത്തെവിടെയായിരുന്നപ്പോഴും ഇവിടുത്തെ പ്രകൃതിയെയും ഗന്ധത്തേയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു, നന്ദുവെന്നും.

നന്ദുവിനെ കണ്ടപാടെ അച്ഛൻറെ പഴയ പണിക്കാരൻറെ മകൻ ജോർജ് അടുത്തു വന്നു ചോദിച്ചു.

“നന്ദു എന്നു വന്നൂ.റിട്ടയർ ചെയ്തല്ലേ.ഗോപുവേട്ടൻ കഴിഞ്ഞ മാസം നാളികേരം ഇടുവിക്കുവാൻ വന്നപ്പോൾ പറഞ്ഞിരുന്നു.”

ജോർജ്ജുമായി സംസാരിച്ചു നിൽക്കുമ്പോൾ ഒരു രൂപം,സ്ത്രീരൂപം ഓടിവന്നു.എന്തോ ഒക്കെ അവ്യക്തമായി പിറുപിറുത്തു കൊണ്ടാണ് വരവ്. സാരിയും ബ്ളൌസുമെല്ലാം വലിച്ചു വാരിച്ചുറ്റിയിരിക്കുന്നു.തീഷ്ണമായ അവളുടെ കണ്ണുകൾ തന്നെ ത്തന്നെ തുറിച്ചു നോക്കുന്നതായി നന്ദുവിനു തോന്നി.

“മാധവൻ പാപ്പൻറെ മകൾ മഹിളയാണത്. നന്ദുവേട്ടൻ അറിയില്ലേ?”

പെട്ടെന്നു നന്ദു ഞെട്ടിയത് ജോർജ് അറിയാതെയിരിക്കുവാൻ അവൻ ശ്രമിച്ചു.മഹിള, തൻറെ സ്കൂൾ സഹപാഠി. ഇതെന്തു വേഷം,കോലം.അവൻ ഓർത്തു.

“എത്രയോ വർഷമായി ഞാൻ കാണുമ്പോഴൊക്കെ മഹിളച്ചേച്ചി ഇങ്ങിനെയാണ്.ഭ്രാന്താണെന്ന് നാട്ടുകാർ പറയുന്നു.ഞങ്ങളെയൊക്കെ അറിയാം.പക്ഷേ ഒന്നും സംസാരിക്കാറില്ല.എപ്പോഴും ഈ പരിസരത്തു ണ്ടാകും.തൊടിയിൽ വീഴുന്ന നാളികേരവും മറ്റും മറ്റാർക്കും തൊടാൻ അധികാരമില്ല.ഒരിക്കൽ തെക്കേതിലെ കല്ലാണിച്ചേച്ചി നാളികേരം വീണത് പിറക്കിയെടുക്കുവാൻ ശ്രമിച്ചതിന് മടലുകൊണ്ടടിച്ചു. തലപൊട്ടി.നാലു സ്റ്റിച്ചിട്ടു.ആരെങ്കിലും നിങ്ങൾക്കെന്തധികാരം ഈ ഭൂമിയും വീടുമൊന്നും നിങ്ങളുടേതല്ലല്ലോ എന്നു ചോദിച്ചാൽ അവർ പറയും ഇതെൻറെ ക്ളാസ്സ് മേറ്റിൻറേയാ, എനിക്കു പവർ ഓഫ് അറ്റോർണി തന്നിട്ടുണ്ട്അതോടെ അവരുടെ വായടയും.”

ജോർജ്ജ് തുടർന്നു.” S.S.L.C. കഴിഞ്ഞപ്പോൾ ടൈപ്പും ഷോർട്ട് ഹാൻറും പഠിച്ചു.എറണാകുളം അഡ്വക്കറ്റ് ജനറൽ ഓഫീസിൽ സ്റ്റെനോഗ്രാഫർ ആയി ജോലിയും കിട്ടി.പക്ഷേ ജോലിയിൽ പ്രവേശിച്ച അന്നു തന്നെ വൈകീട്ട് രാജിയും വെച്ചു പോന്നു.എന്തോ പേടി തട്ടിയതാണെന്നാണ് കേട്ടറിവ്.”

നന്ദു ആലോചിച്ചു,ക്ളാസിലെ നല്ലവണ്ണം പഠിക്കുന്ന കുട്ടികളിൽ ഒരാൾ.തൻറെ ഒപ്പം മാർക്കു വാങ്ങിയിരുന്നവളാണ് മഹിള.അച്ഛന് ഒരു ചെറിയ പലചരക്കുകട നടത്തുന്നതിൽ നിന്നുള്ള വരുമാനത്തിൽ നിന്നു വേണം അഞ്ചെട്ടു അംഗങ്ങളുള്ള കുടുംബം പുലരാൻ.എന്നിട്ടും മഹിള ഫസ്റ്റ് ക്ളാസിൽ എസ്.എസ്.എൽ.സി പാസായി.ആകെ പായായവർ 16. മൂന്ന് ഫസ്റ് കാളാസുള്ളതിൽ ഒന്നു തനിക്കും വാസു മേനോനും മാത്രം.കോളേജിൽ അയച്ചു പഠിപ്പിക്കുവാൻ മാധവനാശാനെക്കൊണ്ട് കഴിയില്ല.എന്നും കോളേജിൽപോകാൻ കഴിയാത്തവർ ചെയ്യുന്നതു പോലെ മാധവനാശാനും മകളെ ടൈപ്പും ഷോർട്ടു ഹാൻറും പഠിപ്പിച്ചു. താൻ വെക്കേഷനു വീട്ടിൽ ചെല്ലുമ്പോൾ അറിയുന്നതാണിത്.അതിനു ശേഷം മഹിളയെ ക്കാണാൻ തനിക്കു കഴിഞ്ഞിട്ടില്ല.ജോലി കിട്ടിയതും രാജി വെച്ചതും ജോർജ്ജ് പറഞ്ഞപ്പോഴാണ് അറിയുന്നത്.

*************************************************

അവിടവിടെ വയലിൻ കരയിലും വീടിൻറെ തൊടിയിലും പുഴക്കരയിലും എന്തോ അന്വേഷിച്ചു നടക്കുന്ന ഭാവത്തിൽ നടന്നിരുന്ന മഹിള പെട്ടെന്നാണ് തൻറെ നേരെ തിരിഞ്ഞത്.

“നന്ദൂ, എന്നു വന്നു.മുടിയൊക്കെ നര വന്നൂലോ.ഭാര്യയും മക്കളും വന്നില്ലേ.എനിക്കൊന്നു കാണിച്ചു തരുമോ അവരെ.” അവൾ നിറുത്താതെ പറഞ്ഞു.

വീണ്ടും ഞെട്ടൽ.ഇവളെയാണോ നാട്ടുകാർ ഭ്രാന്തി എന്നു വിളിക്കുന്നത്.എത്ര വർഷത്തിനു ശേഷം. നാൽപ്പതോ, നാൽപ്പത്തഞ്ചോ.താൻ ആകൃതിയിലും പെരുമാറ്റത്തിലും എത്രയോ മാറിപ്പോയെന്നു തനിക്കു തന്നെ അറിയാം.എന്നിട്ടും അവളെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

ഒന്നും മിണ്ടാൻ നന്ദുവിനു തോന്നിയില്ല. എന്തു പറയുമെന്നും.

എങ്കിലും കുറച്ചു നേരത്തെ മൌനത്തിനു ശേഷം പറഞ്ഞു.

“ഭാര്യയും മക്കളും മാത്രമല്ല ഇപ്പോൾ ഒരു പേരക്കുട്ടിയും കൂടിയുണ്ട്.നാട്ടിലേക്കു മടങ്ങും മുമ്പ് ഞാൻ വരാം അവരെയും കൂട്ടി.പക്ഷേ മഹിളയെ ആ പഴയ നല്ലകുട്ടിയായി എനിക്കു കാണണം.”

നന്ദു നടന്നു നീങ്ങുന്നതിനിടയിൽ ഒന്നു തിരിഞ്ഞു നോക്കി.മഹിളയുടെ കണ്ണുകൾക്ക് നേരത്തെകണ്ട തീഷ്ണതയില്ല.

ശാന്തതയും സ്നേഹവും കലർന്ന നിറകണ്ണുകൾ തന്നെ പിന്തുടരുന്നതായി അവനു തോന്നി.

******************************* *********************** *********************

റോൾ മോഡൽ..

എന്റെ പ്രിയപ്പെട്ട രാജൂ,

(An imotional extravaganza)

നിനക്കെന്തേ ഇങ്ങിനെ തോന്നാൻ.സ്വന്തം കാര്യത്തേക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി ഓടി നടന്ന് തനിക്കു വേണ്ടി ഒന്നും ചെയ്യാനാവാതെ, വിളക്കിലെ തീനാളം പോലെ മറ്റുള്ളവർക്കായി പ്രകാശം പരത്തി നൽകി നീ എരിഞ്ഞടങ്ങുകയായിരുന്നുവോ.

അച്ഛന്റെ പ്രായമുള്ള എനിക്കുപോലും വഴികാട്ടിയായി വർത്തിച്ച നീ,എന്നോടുപോലും പറയാതെ ഒരു രാത്രിയിൽ ദൈവം തന്ന ഒരേയൊരു ജീവിതം വലിച്ചെറിഞ്ഞ് ആത്മഹത്യയിൽ അഭയം തേടിയതെന്തിന്.നിന്റെ വൈവാഹിക ജീവിതത്തിൽ എന്തെങ്കിലും കരടുണ്ടായിരുന്നുവെന്നോ,എല്ലാ കാര്യ ങ്ങളും തുറന്നു ചർച്ച ചെയ്തിരുന്ന നമ്മൾക്കിടയിൽ ഒരു രഹസ്യം മാത്രം ബാക്കി വെച്ച് നീ മടങ്ങുമെന്നോ എപ്പോഴെങ്കിലും ഒരു സൂചന തന്നിരുന്നെങ്കിൽ എനിക്ക് ഫലപ്രദമായി ഇടപെടാമായിരുന്നു.എങ്കിൽ നിന്നെ എനിക്കും നിന്റെ കുടുംബത്തിനും നഷ്ടമാകുമായിരുന്നില്ല.ഇളയച്ഛൻ എന്നതിലുപരി നല്ല രണ്ടു സുഹൃത്തുക്കൾ കൂടിയായിരുന്നില്ലേ നമ്മൾ.

നിന്നെ വെറുക്കുന്നവരോ,ശത്രുവായി കാണുന്നവരോ ആരും ഉണ്ടാകില്ല എന്നതായിരുന്നു എന്റെ വിശ്വാസം.ഇപ്പോഴും അതു തന്നെ.പക്ഷേ നിന്റെ മരണം, സ്വയം വരിച്ച മരണം ,നിന്നെ വെറുക്കുന്നത് നീ മാത്രമാണ് എന്ന നിന്റെ തിരിച്ചറിവിലായിരുന്നുവോ നിന്റെ തിരിച്ചുപോക്ക്.അതു മാത്രമായിരിക്കില്ല.നിന്റെ ജീവിതത്തിൽ എന്തിനും ഏതിനും അവസാനം വരെ തണലായിരിക്കേണ്ട വ്യക്തിയിൽ നിന്നും അത്രമാത്രം നീ അകന്നുപോയിരു ന്നുവോ.

എങ്കിൽ നിനക്കു തെറ്റി.ഈ ഭൂമിയിൽ ജീവിതാവസാനം വരെ സ്നേഹം പരസ്പരം നൽകി പിരിഞ്ഞുപോയവർ കോടികളിൽ ഒരു ജോടി മാത്രമായിരിക്കും.എന്നേയും നിന്റെ ആന്‍റിയേയും നിന്റെ റോൾ മോഡൽ ദമ്പതികളായി നീ കണക്കാക്കിയിരുന്നതും മറ്റുള്ളവരുടെ മുമ്പിൽ അതു പരസ്യമായി പ്രഖ്യാപിക്കുവാനും നീ ശ്രമിക്കുമ്പോഴും എല്ലാം തികഞ്ഞവരായിരുന്നില്ല ഞങ്ങൾ പോലും എന്ന യാഥാർത്ഥ്യം നിന്നോട് പറഞ്ഞു തരാൻ എന്റെ ഈഗോ ഒരു തടസ്സമായിരുന്നതെന്തേ.എന്റെ പുരുഷ മേധാവിത്വത്തിന്റെ തീഷ്ണതയിൽ നിന്റെ ആന്റി വിനീത വിധേയയായ അടിമയായ ഒരു ഭാര്യ ആയിരുന്നിരിക്കാം.അതിൽ അവൾ ആനന്ദം കണ്ടെത്തുന്നവളായിരിക്കാം.അതു നീ പരിശുദ്ധമായ പ്രണയമായും സ്നേഹമായും തെറ്റിദ്ധരിച്ചുവോ.അതുമായി നിങ്ങളുടെ കുടുംബജീവിതം താര തമ്യം ചെയ്തുവോ. അതിന്റെ അവസാനമായിരുന്നുവോ നിന്റെ തിരിച്ചുപോക്ക്.

നിന്നെ സ്വയം ഇല്ലാതാക്കുമ്പോൾ നിന്റെ ഇത്തിരിയില്ലാത്ത മകനേയും അനാഥയായ ഭാര്യയേയും നീ എന്തേ ഓർത്തില്ല.നമുക്ക് ജീവിതത്തിൽ റോൾ മോഡലുകൾ ഇല്ല.നമ്മുടെ റോൾ മോഡലുകൾ നാം മാത്രം.കാരണം നമ്മുടെ ജീവിതം നമ്മുടേതു മാത്രം.

ഇതു നിന്നെ പറഞ്ഞു മനസ്സിലാക്കിക്കുവാൻ ഞാൻ വൈകിപ്പോയോ.

എങ്കിൽ രാജൂ- മാപ്പ്.

നിർവൃതി

ഞാനും സുഹൃത്തും കുറെ വർഷങ്ങൾക്കു മുമ്പ് നടത്തിയ ഒരു യാത്രയുടെ ഓർമ്മകൾ ഇപ്പോഴും ദഹിക്കാതെ കിടക്കുന്നു.

കൊച്ചി നഗരത്തിൽ ജോലി ചെയ്യുന്ന കാലം.നഗരത്തിലേക്ക് സ്ഥിരമായി പോകുന്ന പ്രൈവറ്റ് ബസ്സാണ് രംഗം.ഞങ്ങൾരണ്ടുപേരും കയറുന്ന സ്റ്റോപ്പിൽ നിന്നും അന്നും ബസ്സ് കയറി.സ്ത്രീകളുടെ സീറ്റ് ആരംഭിക്കുന്നതിൻറെ തൊട്ടു മുമ്പുള്ള സീറ്റ് കാലിയായി കിടക്കുന്നു.ഞങ്ങൾ രണ്ടു പേരും അതിൽ ഇരുന്നു.കയറിയപ്പോൾത്തന്നെ ഞാൻ ശ്രദ്ധിച്ചു.സാമാന്യം സൌന്ദര്യവതികളായ രണ്ടു യുവതികളിരിക്കുന്നത്.അവരിരിക്കുന്ന സീറ്റിൻറെ തൊട്ടു മുമ്പിലുള്ള സീറ്റിലാണ് ഞങ്ങളിരുന്നിരുന്നത്..യാത്ര തുടങ്ങി അല്പ്പം കഴിഞ്ഞ് ഞങ്ങൾ സാധാരണ പോലെ ഓഫീസ് കാര്യങ്ങളുടെ ചർച്ചയിൽ മുഴുകിയിരുന്നു.ഓരോ സ്റ്റോപ്പിൽ നിന്നും ആളുകൾ കയറുന്നും ഇറങ്ങുന്നുമുണ്ട്. കയറുന്നവരാണ് കൂടുതലും.ഇറങ്ങുന്നവർ തീരെ ക്കുറവും.

ഏകദേശം പത്തിരുപത് മിനിട്ട് കഴിഞ്ഞു കാണും സംസാരിച്ചു കൊണ്ടിരുന്ന സുഹൃത്ത് പെട്ടെന്ന് ഒന്നും മിണ്ടാതെയായി.അത് പതിവില്ലാത്തതാണ്.ഒരു മണിക്കൂർ നീണ്ട യാത്രയിൽ ഒരു മിനിട്ടു പോലും വായടക്കാത്ത സുഹൃത്താണ് ഇപ്പോൾ ഒന്നും മിണ്ടാതിരിക്കുന്നത്.ഞാൻ സംശയം തീർക്കാൻ ഒടുവിൽ ചോദിച്ചു

“എടോ തനിക്കെന്തു പറ്റി ഒരു മൂഡൌട്ടു പോലെ”.

“ഏയ് ഒന്നുമില്ല”.

“അതല്ല, എന്തോ ഉണ്ട്”. ഞാൻ

“താൻ ഒന്നു ചുമ്മാതിരി. ഞാൻ പിന്നെപ്പറയാം”.സുഹൃത്തു അടക്കം പറഞ്ഞു.

ഞാൻ സുഹൃത്തിനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.സുഹൃത്തിൻറെ മുഖത്ത് പല ഭാവങ്ങളും മിന്നി മറയുന്നത് ഞാൻ കണ്ടു.

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് എൻറെ കാലിൻറെ പാദത്തിലുംഉപ്പു കുറ്റിയുടെ മുകളിലുമായി ആരോ ഇടക്കിടക്ക് ചവിട്ടുന്നു.ഞാൻ ആലോചിച്ചു.പിറകിലെ സീറ്റിൽ ആ യുവതികളാണല്ലോ ഇരുന്നിരുന്നത്.അവരാണോ ചവിട്ടുന്നത്.

ഏയ് അങ്ങിനെ ആവാൻ തരമില്ല.ഞാൻ മെല്ലെ പുറകിലേക്കു നോക്കി.അതെ അവർ തന്നെ മറ്റാരും ഇല്ല.

ഛായ് ഇപ്പോഴത്തെ പെമ്പിള്ളേരുടെ ഒരു സ്വഭാവമേ,കഷ്ടം.എന്നെപ്പോലെ മദ്ധ്യ വയസ്കനായ ഒരാളെ ഇങ്ങിനെ പീഢിപ്പിക്കുന്നതു ശരിയാണോ.ഞാൻ ഇങ്ങിനെയോരോന്നോർത്തിരുന്നു.കാലിലെ മർദ്ദനം സഹിക്ക വയ്യാതായപ്പോൾ ഞാൻ കാലെടുത്തു മുൻ സീറ്റിൽ കയറ്റി വെച്ചു.

അപ്പോഴും സുഹൃത്ത് ഏതോ ലോകത്തെന്നവണ്ണം നിർവൃതിയിൽ ലയിച്ചിരിക്കുന്നതാണ് കണ്ടത്.ഞാൻ എൻറെ അനുഭവം സുഹൃത്തിനോട് പറഞ്ഞു.

അദ്ദേഹം പറഞ്ഞു “എനിക്കും കിട്ടുന്നുണ്ട്.പക്ഷേ ഞാൻ അതിൻറെ പരമാവുധി സുഖം അനുഭവിക്കുകയാണ്”.ഞാൻ കൂടുതൽ ശ്രദ്ധിച്ചപ്പോൾ സുഹൃത്ത് കാല് പരമാവുധി പുറകിലേക്ക് നീട്ടി നിട്ടിക്കൊടുക്കുകയാണ്.

ഇടക്ക് അദ്ദേഹം ചോദിച്ചു “പുറകിലിരിക്കുന്നതിൽ ഏതു സ്ത്രീയാണ് എന്നെച്ചവിട്ടുന്നത്”

“ആരായാൽ നമുക്കെന്താ. ഇല വന്നു മുള്ളിൽ വീണാലും മുള്ളു വന്ന് ഇലയിൽ വീണാലും ഇലക്കല്ലേ കേട്.കാലവും നന്നല്ല.പീഢനത്തിന് കേസെടുത്താൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.പണിയും പോകും നാണക്കേടും.” പക്ഷേ സുഹൃത്തിന് ഒരു കൂസലുമില്ല.

അങ്ങിനെ എറണാകുളത്തേക്ക് പോകുന്ന ബോട്ടു ജെട്ടി സ്റ്റോപ്പെത്തി.യാത്രക്കാരിൽ മിക്കവാറും പേർ അവിടെ ഇറങ്ങും പിന്നീട് ഫോർട്ടു കൊച്ചിക്കു പോകുന്നവർ മാത്രമേ ബസ്സിലുണ്ടാകൂ.

ഞാൻ ഒളി കണ്ണിട്ടു പുറകോട്ടു നോക്കി.കഥയിലെ നായികമാരായ രണ്ടു യുവതികളും അവിടെ ഇറങ്ങുന്നു.എനിക്കു സമാധാനമായി. സുഹൃത്താകട്ടെ വല്ലാത്തൊരു നഷ്ടബോധത്തോടെയാണ് ഇരിപ്പ്.

ബസ്സ് വിട്ടു.അതാ വീണ്ടും കാലിൽ പൂർവ്വാധികം ശക്തിയോടെ ചവിട്ട്.ഞാൻ ഞെട്ടി.ഒപ്പം തിരിഞ്ഞു നോക്കി.പുറകിലെ സീറ്റിൽ ആരും ഇല്ല.ആ പരിസരത്തും യാത്രക്കാരാരും ഇല്ല.എൻറെ കണ്ണ് സീറ്റിനടിയിലേക്കു തിരിഞ്ഞു.

അതാ ഒരു മുള്ളൻ ചക്ക.ഏതോ യാത്രക്കാരൻറെയാണ്.സഞ്ചിയിലൊന്നും ഇഷ്ടൻ കയറാത്തതിനാൽ അതിൻറെ ഉടമ സ്വാതന്ത്ര്യം നൽകി സീറ്റിനടിയിൽ നിക്ഷേപിച്ചിരിക്കുകയാണ് സാധനത്തിനെ.ബസ്സ് സ്റ്റാർട്ട് ചെയ്യുമ്പോഴും ബ്രേക്ക് ചെയ്യുമ്പോഴും ഇഷ്ടൻ ഉരുണ്ട് വന്ന് ഞങ്ങളുടെ കാലിലിടിക്കും.

ഞാനും സുഹൃത്തും പരസ്പരം നോക്കി.കരയണോ ചിരിക്കണോ എന്നറിയാതെ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടാതെ വൈപ്പിൻ ഫെറി ജെട്ടിയിലേക്കുള്ള യാത്ര തുടർന്നു.